
ഇടുക്കി: ഹോസ്റ്റലിൽ സഹപാഠികൾ ലഹരി ഉപയോഗിക്കുന്ന വിവരം അധ്യാപകരെ അറിയിച്ചതിനു പ്രതികാരമായി വിദ്യാർഥിയെ മർദിച്ചെന്ന പരാതിയിൽ പ്രായപൂർത്തിയാകാത്ത സഹപാഠിയെ തൊടുപുഴ പൊലീസ് കസ്റ്റഡിയിൽ എടുത്തു. തൊടുപുഴയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ മൊബൈൽ ഫോൺ ആൻഡ് ലാപ്ടോപ് സർവീസ് കോഴ്സിന് പഠിക്കുന്ന വിദ്യാർഥിയാണ് മർദനത്തിനിരയായത്.
സ്ഥാപന അധികൃതർ നടത്തുന്ന വീടാണ് ഹോസ്റ്റലായി പ്രവർത്തിക്കുന്നത്. മൂന്ന് മുറികളിലായി 11 വിദ്യാർഥികൾ ഇവിടെ താമസിക്കുന്നുണ്ട്.ഹോസ്റ്റലിൽ താമസിക്കുന്നവരിൽ മൂന്നു പേർ സ്ഥിരമായി ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നത് മറ്റു വിദ്യാർഥികൾ കണ്ടിരുന്നതായി പരാതിയിൽ പറയുന്നു. ഇക്കാര്യം വിദ്യാർഥികൾ അധ്യാപകരെ അറിയിച്ചു.
അധ്യാപകന്റെ നിർദേശപ്രകാരം ലഹരി ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ച് അധ്യാപകർക്ക് കൈമാറുകയും ചെയ്തു. തുടർന്ന് അധ്യാപകർ ലഹരി ഉപയോഗിച്ചതായി സംശയിക്കുന്ന വിദ്യാർഥികളെ ചോദ്യം ചെയ്തു. ഇതിന് പിന്നാലെയാണ് വിവരം അധ്യാപകർക്ക് നൽകിയ വിദ്യാർഥിക്ക് സഹപാഠിയിൽ നിന്ന് മർദനമേറ്റത്.സംഭവത്തിൽ തൊടുപുഴ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
മർദിച്ചതായി ആരോപിക്കപ്പെടുന്ന പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. തുടർന്ന് ഇയാളെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപാകെ ഹാജരാക്കി. ബോർഡിന്റെ നടപടികൾക്ക് ശേഷം വിദ്യാർഥിയെ വീട്ടുകാർക്കൊപ്പം വിട്ടതായി പൊലീസ് അറിയിച്ചു.





