
പത്തനംതിട്ട: പത്തനംതിട്ടയിൽ പത്താം ക്ലാസുകാരി ലൈംഗിക ചൂഷണത്തിനിരയായതായി പരാതി. കുട്ടിയുടെ അച്ഛനടക്കം ഏഴ് പേർ കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. സംഭവത്തിൽ ഇതുവരെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏഴ് വ്യത്യസ്ത കേസുകളിലായി ഏഴ് പേരെയാണ് പൊലീസ് പ്രതി ചേർത്തിട്ടുള്ളത്. കൂടുതൽ പ്രതികളുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
പെൺകുട്ടിയും കുടുംബവും താമസിക്കുന്ന വാടക കെട്ടിടത്തിന്റെ ഉടമയും, ഇതേ കെട്ടിടത്തിലെ മറ്റൊരു താമസക്കാരനുമാണ് നിലവിൽ അറസ്റ്റിലായിട്ടുള്ളത്. കുട്ടി ഏഴാം ക്ലാസിൽ പഠിക്കുന്ന കാലം മുതലാണ് സ്വന്തം അച്ഛനിൽ നിന്നും ക്രൂരമായ ലൈംഗിക ചൂഷണം നേരിടേണ്ടി വന്നത്.
കേസിൽ പ്രതിയായ അച്ഛൻ ഇപ്പോൾ വിദേശത്താണുള്ളത്. ഇയാളെ ഉടൻ തന്നെ നാട്ടിലെത്തിക്കാനുള്ള നിയമനടപടികൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്. മലയാലപ്പുഴ പൊലീസാണ് ഈ കേസ് അന്വേഷിക്കുന്നത്. ഇതിൽ ഒരു കേസ് പെരുനാട് പൊലീസിലേക്ക് കൈമാറുമെന്നും അധികൃതർ അറിയിച്ചു.തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ കുട്ടി സ്കൂളിലെ സഹപാഠികളോട് തുറന്നു പറയുകയായിരുന്നു. തുടർന്ന് കുട്ടികളുടെ സംരക്ഷണ സമിതിയായ ചൈൽഡ് വെൽഫെയർ കമ്മിറ്റി വഴി വിവരം പൊലീസിൽ എത്തുകയും തുടർനടപടികൾ സ്വീകരിക്കുകയുമായിരുന്നു.





