ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രസവാനന്തര ചികിത്സയ്ക്കിടെ ജീവൻ നഷ്ടപ്പെട്ട അഫീഫയുടെ മരണത്തിൽ സമഗ്ര അന്വേഷണം വേണം – സർവ്വകക്ഷി യോഗം

കോഴിക്കോട്: ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രസവാനന്തര ചികിത്സയ്ക്കിടെ ജീവൻ നഷ്ടപ്പെട്ട അഫീഫയുടെ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് സർവ്വകക്ഷി യോഗം ആവശ്യപ്പെട്ടു.
അഴിയൂർ കല്ലാമല മുബാറക് മൻസിലിലെ 34-കാരിയായ അഫീഫയാണ് മരിച്ചത്. പ്രസവത്തിനായി വടകരയിലെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച അഫീഫ പ്രസവത്തെത്തുടർന്ന് ഗുരുതരാവസ്ഥയിലായി. തുടർന്ന് ചികിത്സയ്ക്കായി കോഴിക്കോട്ടെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ വച്ച് മരണം സംഭവിക്കുകയായിരുന്നു.
സംഭവത്തിൽ ഗുരുതരമായ ചികിത്സാപിഴവും ആശുപത്രി അധികൃതരുടെ അനാസ്ഥയുമുണ്ടെന്ന് ആരോപിച്ച് “അഫീഫയ്ക്ക് നീതി” ജനകീയ ആക്ഷൻ കമ്മിറ്റി യോഗം ചേർന്നു. സമഗ്രവും സമയബന്ധിതവുമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും, ഉത്തരവാദികളായ ആശുപത്രി അധികൃതർക്കും മറ്റ് ബന്ധപ്പെട്ടവർക്കും മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
യു.എ. റഹീം അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം ടി.കെ. സിബി ചോമ്പാല, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീതി മോഹൻ, എം.പി. ബാബു, പി. ബാബുരാജ്, പി.പി. ജാഫർ, വി.പി. പ്രകാശൻ, പി.എം. അശോകൻ, പ്രദീപ് ചോമ്പാല, ഇ.ടി. അയ്യൂബ്, എ.വി. സമ്രാൻ, ആയിഷ ഉമ്മർ, കെ. അൻവർ ഹാജി, സുജിത്ത് പുതിയോട്ടിൽ, വഫ ഫൈസൽ, സജീവൻ വാണിയൻകുളം, കെ. ഫഹദ് എന്നിവർ സംസാരിച്ചു.
യോഗത്തിൽ “അഫീഫയ്ക്ക് നീതി” ജനകീയ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികൾ: ചെയർമാൻ: യു.എ. റഹീം, ജനറൽ കൺവീനർ: കെ.കെ. ജയചന്ദ്രൻ, ട്രഷറർ: കെ.ടി. അബൂബക്കർ





