
കൊല്ലം: കുളത്തൂപ്പുഴയിൽ കാട്ടുപോത്ത് ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം. കുളത്തൂപ്പുഴ സ്വദേശി ബഷീർ ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെയായിരുന്നു നാടിനെ നടുക്കിയ സംഭവം. കുളത്തൂപ്പുഴ ടൗണിലേക്ക് പോകുന്നതിനിടെയാണ് ജനവാസമേഖലയിൽ അതിക്രമിച്ചുകടന്ന കാട്ടുപോത്ത് ബഷീറിനെ ആക്രമിച്ചത്.
കഴുത്തിന് ഗുരുതരമായി പരിക്കേറ്റ അദ്ദേഹം സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശത്ത് നിരന്തരം കാട്ടുപോത്തിന്റെ ശല്യം രൂക്ഷമാണെന്നും ഇതിനെതിരെ അധികാരികളുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകുന്നില്ലെന്നും ആരോപിച്ച് നാട്ടുകാർ പ്രതിഷേധത്തിലാണ്.സംസ്ഥാനത്തെ മലയോരമേഖലകളിലും വനമേഖലയോട് ചേർന്നുള്ള ജനവാസകേന്ദ്രങ്ങളിലും വന്യമൃഗങ്ങളുടെ ആക്രമണം തുടർച്ചയായി വർധിച്ചുവരികയാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അതേസമയം കക്കയം ഡാമിന് സമീപം വിനോദസഞ്ചാരികള്‍ക്ക് നേരെയും കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായിരുന്നു . കുട്ടിയുൾപ്പെടെ രണ്ട് പേർക്കാണ് പരിക്കേറ്റത്. എറണാകുളം ഇടപ്പള്ളി സ്വദേശി നീതു ഏലിയാസ് (32), മകള്‍ ആന്മരിയ (4) എന്നിവർക്കാണ് പരിക്കേറ്റത്. കക്കയം ഡാമിന് സമീപമുള്ള കുട്ടികളുടെ പാര്‍ക്കില്‍ വെച്ചായിരുന്നു സംഭവം.പാർക്കിന് സമീപം നിന്നിരുന്ന സഞ്ചാരികളുടെ അടുത്തേക്ക് കാട്ടുപോത്ത് പെട്ടെന്ന് പാഞ്ഞടുക്കുകയായിരുന്നു. ഇതോടെ സ്ഥലത്തുണ്ടായിരുന്നവർ ഭയന്നോടിയെങ്കിലും, ഓടിരക്ഷപ്പെടുന്നതിനിടയിലാണ് നീതുവിനും മകള്‍ക്കും കാട്ടുപോത്തിന്റെ കുത്തേറ്റത്.




