
കൊച്ചി: കുപ്രസിദ്ധ കവർച്ചാ സംഘമായ കുറുവയിലെ അംഗങ്ങളായ കട്ടു പൂച്ചനും സന്തോഷ് ശെൽവവും പ്രതികളായ ആലപ്പുഴയിലെ ആദ്യ കേസിൽ പ്രോസിക്യൂഷന് തിരിച്ചടി.
മണ്ണഞ്ചേരി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ രണ്ടാം പ്രതിയായ കട്ടുപൂച്ചനെ വിചാരണക്കോടതി വെറുതെവിട്ടു. കേസിലെ ഒന്നാം പ്രതി സന്തോഷ് ശെൽവത്തിനുള്ള ശിക്ഷ കോടതി അല്പസമയത്തിനകം വിധിക്കും.
കഴിഞ്ഞ ഒക്ടോബർ, നവംബർ മാസങ്ങളിലാണ് ആലപ്പുഴ ജില്ലയിൽ കുറുവ സംഘത്തിന്റെ കവർച്ചാ ശ്രമങ്ങൾ അരങ്ങേറിയത്. മുഖംമൂടി ധരിച്ച് അർദ്ധനഗ്നരായെത്തുന്ന സംഘം വീടുകളുടെ പിൻവാതിൽ പൊളിച്ച് അകത്തുകയറി മോഷണം നടത്തുന്നതായിരുന്നു ഇവരുടെ രീതി. ചേർത്തല, മണ്ണഞ്ചേരി, കോമളപുരം, പുന്നപ്ര മേഖലകളിലായിരുന്നു കവർച്ചകൾ നടന്നിരുന്നത്.സംഘത്തിലെ പ്രധാനിയായ സന്തോഷ് ശെൽവനെ നവംബർ പകുതിയോടെ എറണാകുളം കുണ്ടന്നൂർ പാലത്തിനടിയിൽ നിന്നാണ് മണ്ണഞ്ചേരി പോലീസ് പിടികൂടുന്നത്. പിന്നീട് തമിഴ്നാട്ടിലെ മധുരയിൽ നിന്ന് പ്രത്യേക അന്വേഷണസംഘം കട്ടുപൂച്ചനെയും അറസ്റ്റ് ചെയ്തു.
ഇവർ പ്രതികളായ മൂന്ന് കേസുകളുടെ വിചാരണ ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ പൂർത്തിയായി. ഇതിൽ ആദ്യ കേസിന്റെ വിധിയാണ് ഇപ്പോൾ പുറത്തുവന്നത്. തെളിവുകളുടെ അഭാവവും അറസ്റ്റ് അടക്കമുള്ള നടപടിക്രമങ്ങളിലെ വീഴ്ചയും ചൂണ്ടിക്കാട്ടിയാണ് കട്ടുപൂച്ചനെ കോടതി വെറുതെവിട്ടത്. ഇവർ പ്രതികളായ മറ്റ് രണ്ട് കേസുകളിൽ അടുത്ത ദിവസങ്ങളിൽ കോടതി വിധി പറയും.





