പ്രാണരക്ഷാർത്ഥം പുറത്തേക്കോടി, ശരീരത്തിൽ 80% പൊള്ളൽ; ആശുപത്രിയിലെത്തി ഇരകളുടെ മൊഴി രേഖപ്പെടുത്തി, പ്രതിക്കെതിരെ വധശ്രമത്തിന് കേസ്

തിരുവനന്തപുരം: വെമ്പായത്തെ ബാറിലുണ്ടായ ആക്രമണത്തിൽ പരുക്കേറ്റവരുടെ മൊഴി മജിസ്ട്രേറ്റ് നേരിട്ടെത്തി രേഖപ്പെടുത്തി. സംഘർഷത്തിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു.വെമ്പായം ശ്രീവത്സവം ഹോട്ടൽ ആൻഡ് റിസോർട്സിലെ എസി മുറിയിൽ ഇന്നലെയാണ് സംഭവം.
മദ്യപിക്കാൻ എത്തിയ രണ്ട് സംഘങ്ങൾ തമ്മിൽ തർക്കമുണ്ടായി. പിന്നീട് പുറത്തുപോയ സംഘം തിരിച്ചെത്തി എതിർ സംഘത്തിലെ അംഗങ്ങളുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി.ആക്രമണത്തിൽ ആറ് പേർക്കാണ് പൊള്ളലേറ്റത്. ഇവരിൽ മൂന്ന് പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.
ശരീരത്തിൽ 80 ശതമാനത്തിലധികം പൊള്ളലുണ്ട്. അരക്ക് താഴേക്കാണ് കൂടുതൽ പൊള്ളലേറ്റത്. പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റവരിൽ ഒരാൾ കാപ്പ കേസ് പ്രതിയാണ്.നന്നാട്ടുകാവ് സ്വദേശി അനീഷിനെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു.
ബാറിലെ മുറിയിലുണ്ടായിരുന്ന സോഫയിലേക്കും മറ്റും തീ പടർന്നതിനെ തുടർന്ന് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. ശരീരത്തിൽ തീപടർന്നതോടെ ഇവർ പ്രാണരക്ഷാർത്ഥം പുറത്തേക്ക് ഓടി. സംഭവത്തെ തുടർന്ന് ബാറിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നവരുടെ മൊഴി മജിസ്ട്രേറ്റ് സ്ഥലത്തെത്തി രേഖപ്പെടുത്തി. കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.





