വിവാഹ ആലോചന നിരസിച്ചതിന് ക്രൂര പ്രതികാരം; 2 ലക്ഷം മുടക്കി ‘സൗണ്ട് പ്രൂഫ്’ മർദനമുറി! തിരുവനന്തപുരത്തെ ഞെട്ടിച്ച സംഭവത്തിൽ ലുക്കൗട്ട് നോട്ടീസ്

തിരുവനന്തപുരം: വിവാഹത്തിന് വിസമ്മതിച്ചതിന്റെ പേരിൽ യുവതിയുടെ പിതാവിനെയും സഹോദരനെയും ബന്ദിയാക്കി മർദിച്ച കേസിൽ പ്രതികൾക്കായി പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു.മതിര തെറ്റിമുക്ക് സ്വദേശി സുധീഷ് ആണ് കേസിലെ മുഖ്യപ്രതി. കടയ്ക്കൽ സ്വദേശികളായ അരുൺ, ആർ.ലാൽ കൃഷ്ണ, ആർ.എസ്.ആരോമൽ എന്നിവരും പ്രതികളാണ്. അക്രമി സംഘത്തിലുണ്ടായിരുന്ന അഞ്ചാമനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
വർക്കല സ്വദേശികളായ വടശ്ശേരിക്കോണം ആര്യാഭവനിലെ അനിൽകുമാറിനെയും മകൻ അച്ചുവിനെയുമാണ് വ്യാഴാഴ്ച വെള്ളല്ലൂർ വട്ടവിളയിലെ ആളൊഴിഞ്ഞ വീട്ടിൽ കെട്ടിയിട്ട് ക്രൂരമായി മർദിച്ചത്. സുധീഷിന്റെ വിവാഹാഭ്യർത്ഥന യുവതി നിരസിച്ചതാണ് ആക്രമണത്തിന് കാരണം.കേസന്വേഷണത്തിനായി ആറ്റിങ്ങൽ ഡിവൈഎസ്പി ജി.സന്തോഷ്കുമാറിന്റെ നേതൃത്വത്തിൽ 4 അംഗ പ്രത്യേക സംഘത്തെ നിയോഗിച്ചു.പ്രതികൾ ഒളിവിൽ
ആക്രമണത്തിന് ശേഷം വ്യാഴാഴ്ച വൈകിട്ട് പ്രതികൾ കിളിമാനൂരിൽ നിന്ന് സ്വകാര്യ ബസിൽ കടയ്ക്കൽ ആനപ്പാറയിലേക്ക് പോയി. അവിടെ വെച്ച് സംഘത്തിലെ ഒരാളുടെ ബന്ധുവിന്റെ വീടിന്റെ ടെറസിൽ ഫോണും പഴ്സും രേഖകളും ഉപേക്ഷിച്ച് മുങ്ങിയതായി പൊലീസിന് വിവരം ലഭിച്ചു. കിളിമാനൂരിനടുത്ത് പാപ്പാല ഭാഗത്ത് നിന്ന് പ്രതികൾ ഉപയോഗിച്ച ബൈക്കും കണ്ടെത്തി. 3 പ്രതികളുടെ ഫോൺ കണ്ടെടുത്തെങ്കിലും സുധീഷിന്റെ ഫോൺ ലഭിച്ചിട്ടില്ല. പ്രതികൾ തമിഴ്നാട്ടിലേക്ക് കടന്നിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.3 മാസത്തെ ആസൂത്രണം
ആക്രമണത്തിനായി പ്രതികൾ 3 മാസം മുൻപേ തയ്യാറെടുപ്പുകൾ തുടങ്ങിയതായി മൊഴി. സുധീഷിന്റെ മുത്തശ്ശി വസുമതിയുടെ പേരിലുള്ള വീട്ടിൽ സൗണ്ട് പ്രൂഫ് സംവിധാനമുള്ള മുറി പ്രത്യേകം ഒരുക്കി. പുറത്തു നിന്ന് കാണാൻ കഴിയാത്ത വിധം അലുമിനിയം ഷീറ്റും കട്ടികൂടിയ കണ്ണാടിയും ഫൈബറും ഉപയോഗിച്ച് അകത്ത് ഒരു കാബിനും നിർമിച്ചു. ഇതിനുള്ളിലാണ് പിതാവിനെയും മകനെയും കെട്ടിയിട്ട് മർദിച്ചത്.
അലുമിനിയം ഫാബ്രിക്കേഷൻ തൊഴിലാളിയായ സുധീഷ് ‘ഓർഡർ സാധനങ്ങൾ നിർമിക്കുന്നു’ എന്ന് പറഞ്ഞാണ് വീട്ടിൽ ജോലി ചെയ്തത്. മുത്തശ്ശി വിലക്കിയതിനെ തുടർന്ന് വീട് പൂട്ടിയെങ്കിലും ഡ്യൂപ്ലിക്കറ്റ് താക്കോൽ ഉപയോഗിച്ച് പിന്നീട് ജോലി പൂർത്തിയാക്കിയെന്നാണ് സംശയം. സൗണ്ട് പ്രൂഫ് മുറിക്കായി 2 ലക്ഷം രൂപയോളം ചെലവഴിച്ചതായാണ് പൊലീസിന്റെ കണ്ടെത്തൽ.





