സംഘർഷഭൂമിയായി ജന്തർ മന്തർ! സിജെപി മാർച്ചിൽ ലാത്തിച്ചാർജ്, പ്രതിഷേധക്കാർക്ക് നേരെ ലാത്തിവീശി പൊലീസ്

ദില്ലി: കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നടത്തിയ മാർച്ച് പൊലീസ് തടഞ്ഞതോടെ ദില്ലി ജന്തർ മന്തർ സംഘർഷഭൂമിയായി. സമരം ചെയ്യുന്ന സിജെപി പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിവീശിയതോടെ പൊലീസും സമരക്കാരും തമ്മിൽ സംഘർഷം ഉടലെടുത്തു.
പാർലമെന്റിലേക്ക് മാർച്ച് നടത്താനായിരുന്നു സിജെപിയുടെ തീരുമാനം. എന്നാൽ ജന്തർ മന്തറിൽ വെച്ച് വൻ പൊലീസ് സന്നാഹം പ്രതിഷേധക്കാരെ തടഞ്ഞു. ഇതേ തുടർന്നാണ് സംഘർഷം ആരംഭിച്ചത്. “കനത്ത മഴയും കനത്ത സുരക്ഷയുമുണ്ട്. എന്നാൽ ഇതൊന്നും ഇന്ന് ഞങ്ങളെ തടസ്സപ്പെടുത്തില്ല” എന്ന് സിജെപി എക്സിൽ കുറിച്ചു.
സിജെപിയുടെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ദില്ലി നഗരം കനത്ത ജാഗ്രതയിലാണ്. സംഭവസ്ഥലത്ത് 300-ലധികം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. സുരക്ഷയ്ക്കായി 25 ബറ്റാലിയൻ കേന്ദ്ര സേനയെയും നിയോഗിച്ചിട്ടുണ്ട്. ഡെപ്യൂട്ടി കമ്മീഷണർ, അഡീഷണൽ ഡിസിപി റാങ്കിലുള്ള മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്ത് നേരിട്ട് സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്.അതേസമയം, സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുവുമായി ചർച്ച നടത്തണമെന്ന ആവശ്യം കേന്ദ്രസർക്കാർ ഇതുവരെ അംഗീകരിച്ചിട്ടില്ല.
സോനം വാങ്ചുവിന്റെ ആരോഗ്യനിലയിൽ ആശങ്ക പ്രകടിപ്പിച്ച് ഭാര്യ ഗീതാഞ്ജലി ആംഗ്മോ സമർപ്പിച്ച ഹർജി ദില്ലി ഹൈക്കോടതി അടിയന്തരമായി പരിഗണിച്ചില്ല. ഹർജി പരിഗണിച്ച കോടതി കേന്ദ്രസർക്കാരിന് വിശദീകരണം തേടി നോട്ടീസ് അയക്കുകയായിരുന്നു.നിലവിൽ ആരോഗ്യപ്രശ്നങ്ങൾ കാരണം സോനം വാങ്ചുവിനെ സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയും പ്രതിഷേധവുമായി ബന്ധപ്പെട്ട ആവശ്യങ്ങളുമാണ് സിജെപി മാർച്ചിന്റെ പ്രധാന കാരണം.പ്രതിഷേധ മാർച്ചിൽ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് സിജെപി. ജന്തർ മന്തറിലെ സംഘർഷത്തെ തുടർന്ന് പ്രദേശത്ത് ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.





