
കാസര്‍കോട്: കാസര്‍കോട് നെല്ലിക്കുന്ന് കടപ്പുറത്ത് തലവേര്‍പ്പെട്ട നിലയിലുള്ള മൃതദേഹം കരയ്ക്കടിഞ്ഞു. ഒരു മാസത്തിലധികം പഴക്കമുള്ള മൃതദേഹം പുരുഷന്റേതാണ്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മത്സ്യത്തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടെത്.
സംഭവത്തില്‍ ബേക്കല്‍ കോസ്റ്റല്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹത്തില്‍ കാലിലെ മാംസഭാഗങ്ങളും വേര്‍പ്പെട്ട നിലയിലാണ്. അസ്ഥികള്‍ പുറത്തേക്ക് തള്ളിയിട്ടുണ്ട്. തലവേർപ്പെട്ട നിലയിലായതിനാല്‍ മുങ്ങിമരണമാകാന്‍ സാധ്യതയില്ലെന്നാണ് പ്രാഥമിക നിഗമനം. എവിടെയെങ്കിലും കുഴിച്ചിട്ട മൃതദേഹം തിരമാലയില്‍പ്പെട്ട് ഒഴുകിയെത്തിയതാണോ എന്നും സംശയമുണ്ട്.ഇന്ന് രാവിലെയാണ് മൃതദേഹം മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇവർ അടുത്തെത്തി നോക്കുമ്പോഴാണ് മൃതദേഹത്തിന് തലയില്ലെന്ന് മനസിലാക്കുന്നത്. പിന്നാലെ പൊലീസില്‍ വിവരം അറിയിച്ചു. കടലില്‍ വീണപ്പോള്‍ തല വിച്ഛേദിക്കപ്പെട്ടതാണോ എന്നതടക്കമുള്ള സംശയങ്ങളും പൊലീസിനുണ്ട്.
ബേക്കല്‍ കോസ്റ്റല്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതദേഹത്തിന്റെ കഴുത്ത് മുതല്‍ താഴേക്ക് ശസ്ത്രക്രിയ നടത്തിയതിന്റെ പാടുകള്‍ ഉണ്ടെന്നാണ് മത്സത്തൊഴിലാളികള്‍ പറയുന്നത്. വലയില്‍ കുടുങ്ങിയ അടയാളമുണ്ടെന്നും പറയുന്നു.





