Kozhikode

മലബാറിന്റെ സ്വപ്നം പൊലിയുന്നു: കുറ്റ്യാടി-മട്ടന്നൂർ നാലുവരി റോഡ് പദ്ധതി ഉപേക്ഷിക്കാൻ സർക്കാർ

Please complete the required fields.




നാദാപുരം: കോഴിക്കോട്, കണ്ണൂർ ജില്ലകളെ ബന്ധിപ്പിച്ച് മലബാറിന്റെ വ്യവസായ-ഗതാഗത രംഗത്ത് വിപ്ലവം സൃഷ്ടിക്കുമെന്ന് പ്രഖ്യാപിക്കപ്പെട്ട കുറ്റ്യാടി-മട്ടന്നൂർ നാലുവരിപ്പാത പദ്ധതിക്ക് തിരശ്ശീല വീഴുന്നു. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള പ്രധാന കണക്റ്റിവിറ്റി ലിങ്ക് കൂടിയായ ഈ പദ്ധതി നിലവിൽ ഫയലുകളിലും തർക്കങ്ങളിലും കുരുങ്ങിയ നിലയിലാണ്.

കെട്ടിട ഉടമകളുടെയും വ്യാപാരികളുടെയും കടുത്ത എതിർപ്പിനെ തുടർന്ന് പുതിയ യുഡിഎഫ് സർക്കാർ പദ്ധതി പൂർണമായി ഉപേക്ഷിക്കാനുള്ള സാധ്യതയാണ് മുന്നിലുള്ളത്. കുറ്റ്യാടി മുതൽ മട്ടന്നൂർ വരെ 57.20 കിലോമീറ്റർ ദൈർഘ്യമുള്ള 24 മീറ്റർ വീതിയുള്ള നാലുവരി പാതയായിരുന്നു നിർദ്ദേശം.

1165 കോടി രൂപ ചെലവ് പ്രതീക്ഷിച്ചിരുന്ന പദ്ധതിക്ക് 38 ഏക്കർ ഭൂമി ഏറ്റെടുക്കേണ്ടതുണ്ടായിരുന്നു. ഇതിൽ ആയിരത്തോളം വീടുകൾ, വ്യാപാരസ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ എന്നിവ പൊളിച്ചുനീക്കേണ്ടി വരുമായിരുന്നു. മുൻ സർക്കാർ ഗസറ്റ് വിജ്ഞാപനം ഇറക്കിയെങ്കിലും പാനൂർ, കുറ്റ്യാടി, കക്കട്ട്, നാദാപുരം മേഖലകളിൽ ശക്തമായ പ്രതിഷേധം ഉയർന്നു.

ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ ചില രാഷ്ട്രീയ പ്രതിനിധികൾ പൊതുമരാമത്ത് മന്ത്രിയെ നേരിൽ കണ്ടതിന് പിന്നാലെ ഗസറ്റ് വിജ്ഞാപനം തൽക്കാലം മരവിപ്പിക്കുകയായിരുന്നു.
പദ്ധതിയുടെ പേരും അലൈൻമെന്റും മാറ്റി താൽക്കാലികമായി റോഡ് വീതി കൂട്ടുക എന്നതാണ് ഇപ്പോൾ സർക്കാരിന്റെ ആലോചന. കിഫ്ബി വഴി 600 കോടി രൂപ നഷ്ടപരിഹാരം നൽകുമെന്ന പ്രഖ്യാപനവും സാമ്പത്തിക പ്രതിസന്ധി കാരണം അനിശ്ചിതത്വത്തിലായി. നിയമപരമായ കടമ്പകളും എസ്.ഐ.എ റിപ്പോർട്ടിലെ കാലതാമസവും പദ്ധതിയെ കൂടുതൽ വൈകിപ്പിച്ചു.

മലബാറിന്റെ വികസനത്തിന് നിർണായകമായ ഈ റോഡ് യാഥാർത്ഥ്യമാകണമെങ്കിൽ ശക്തമായ രാഷ്ട്രീയ ഇച്ഛാശക്തിയും ജനങ്ങളുമായി ചർച്ച നടത്തി ആകർഷകമായ പുനരധിവാസ പാക്കേജും ആവശ്യമാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

Related Articles

Back to top button