
ബ്രസൽസ്: ബെൽജിയത്തിലെ ബഗ്ഗൻഹൗട്ടിൽ ട്രെയിനും സ്കൂൾ ബസും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച രാവിലെയാണ് ലോകത്തെ നടുക്കിയ ഈ ദുരന്തം സംഭവിച്ചത്. ബഗ്ഗൻഹൗട്ട് റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരു കിലോമീറ്റർ മാത്രം അകലെയുള്ള ലെവൽ ക്രോസിലാണ് അപകടമുണ്ടായത്.
സ്കൂൾ വിദ്യാർത്ഥികളുമായി പോകുകയായിരുന്ന ബസാണ് ട്രെയിനുമായി കൂട്ടിയിടിച്ചത്. ബസിൽ ഏഴ് വിദ്യാർത്ഥികൾ, ഒരു സൂപ്പർവൈസർ, ഡ്രൈവർ എന്നിവരാണ് ഉണ്ടായിരുന്നത്. അപകടത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടമായതായി ആഭ്യന്തര മന്ത്രി സ്ഥിരീകരിച്ചു. എന്നാൽ, മരണസംഖ്യ സംബന്ധിച്ച ഔദ്യോഗിക കണക്കുകൾ അധികൃതർ ഉടൻ പുറത്തുവിട്ടിട്ടില്ല.
മരിച്ചവരുടെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചതിന് ശേഷം മാത്രമേ മരണപ്പെട്ടവരുടെ എണ്ണം ഔദ്യോഗികമായി വെളിപ്പെടുത്തൂ എന്ന് പൊലീസ് വ്യക്തമാക്കി. അപകടസമയത്ത് റെയിൽവേ ക്രോസിംഗിലെ ഗേറ്റുകൾ അടച്ചിട്ട നിലയിലായിരുന്നുവെന്നും സിഗ്നൽ ലൈറ്റുകൾ ചുവപ്പായിരുന്നുവെന്നും റെയിൽവേ നെറ്റ്‌വർക്ക് ഓപ്പറേറ്റർ അറിയിച്ചു.
ട്രെയിൻ ഡ്രൈവർ എമർജൻസി ബ്രേക്ക് ഉപയോഗിച്ചെങ്കിലും കൂട്ടിയിടി ഒഴിവാക്കാൻ സാധിച്ചില്ല. ഗേറ്റുകൾ അടച്ചിരിക്കെ ബസ് എങ്ങനെ ട്രാക്കിലെത്തി എന്നത് സംബന്ധിച്ച കാര്യത്തിൽ പൊലീസും പ്രോസിക്യൂട്ടർ ഓഫീസും അടിയന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്.അപകടത്തെത്തുടർന്ന് ലണ്ടർസീലിനും ഡെൻഡെർമോണ്ടിനും ഇടയിലുള്ള ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. യാത്രക്കാരുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് നാഷണൽ റെയിൽ ഓപ്പറേറ്റർ ട്രെയിനിന് പകരം ബസ് സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.





