
കോഴിക്കോട്: പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലായിരുന്നു വിനീഷ്. ഇയാൾ കുതിരവട്ടത്ത് നിന്ന് ആഗസ്ത് മാസത്തിൽ തടവ് ചാടിയിരുന്നു.
നേരത്തേ സബ് ജയിലിലായിരുന്നു വിനീഷ് അവിടെ വെച്ചും ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. സബ് ജയിലിൽ റിമാൻഡിലായിരുന്ന പ്രതി കൊതുകുതിരി കഴിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പിന്നീട് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയ വിനീഷ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്നാണ് കുതിരവട്ടത്തേക്ക് മാറ്റിയത്. ഇവിടെ വെച്ച് ആഗസ്റ്റ് മാസത്തിൽ തടവ് ചാടിയിരുന്നു.
സെല്ലിലുണ്ടായിരുന്ന മറ്റൊരു അന്തേവാസിയുടെ വിരലിൽ മോതിരം കുരുങ്ങിയത് അഴിച്ചു മാറ്റാൻ അഗ്നി രക്ഷാ സേന സെല്ലിൽ എത്തിയപ്പോൾ സെൽ തുറന്ന സമയത്ത് ഇയാൾ ഇവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. ജൂൺ മാസം പതിനേഴിനാണ് പ്രണയം നിരസിച്ചതിന്റെ പേരിൽ വിനീഷ് ദൃശ്യയെ കൊലപ്പെടുത്തുന്നത്. കുഴന്തറയിലെ ചെമ്മാട്ടു വീട്ടില്‍ ബാലചന്ദ്രന്റെ മകളാണ് ദൃശ്യ. രാവിലെ ഏഴരയോടെ ദൃശ്യയുടെ വീട്ടിൽ കയറിയ വിനീഷ് ഉറങ്ങിക്കിടക്കുകയായിരുന്ന ദൃശ്യയെ കുത്തിക്കൊല്ലുകയായിരുന്നു. ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെ ദൃശ്യയുടെ സഹോദരിക്കും പരിക്കേറ്റിരുന്നു.
സംഭവത്തിന് തലേന്നു രാത്രി ദൃശ്യയുടെ പിതാവിന്റെ പെരിന്തല്‍മ നഗരത്തിലെ വ്യാപാരസ്ഥാപനം തീയിട്ടു നശിപ്പിച്ചശേഷമാണ് വിനീഷ് വീട്ടിലെത്തി കൃത്യം നടത്തിയത്. സംഭവശേഷം വീട്ടില്‍ നിന്നു ഓടി ഓട്ടോറിക്ഷയില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച വിനീഷിനെ ഓട്ടോഡ്രൈവറും നാട്ടുകാരും ചേർന്നാണ് പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷനില്‍ ഏല്‍പിക്കുകയായിരുന്നു.





