കൊല്ലം-ചെങ്കോട്ട പാതയിൽ റെയിൽവേ ട്രാക്കിൽ കാട്ടാന; ട്രെയിൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു,15 മിനിറ്റ് നിർത്തിയിട്ട് പാലരുവി എക്സ്പ്രസ്

കൊല്ലം: കൊല്ലം-ചെങ്കോട്ട റെയിൽവേ പാതയിൽ ട്രാക്കിൽ നിലയുറപ്പിച്ച കാട്ടാന യാത്രക്കാർക്കും റെയിൽവേ അധികൃതർക്കും ആശങ്കയായി. ചൊവ്വാഴ്ച പുലർച്ചെ, പുനലൂരിൽ നിന്നും ചെങ്കോട്ടയിലേക്ക് സർവീസ് നടത്തുകയായിരുന്ന പാലരുവി എക്സ്പ്രസിന് മുന്നിലാണ് ഒറ്റക്കൽ-ഇടമൺ മേഖലയിലെ ഇരപ്പിൻചാൽ ഭാഗത്ത് കാട്ടാന എത്തിയത്.
ട്രാക്കിലിറങ്ങി മരക്കൊമ്പുകൾ ഭക്ഷണമാക്കുന്നതിനിടെയാണ് ട്രെയിൻ എത്തിയത്. ട്രെയിൻ ദൂരെത്തന്നെ കണ്ട ലോക്കോ പൈലറ്റ് ഉടൻ വേഗത കുറച്ച് വാഹനം നിർത്തിയതിനാൽ വലിയൊരു അപകടം ഒഴിവായത്. ട്രെയിൻ നിർത്തിയിട്ടിട്ടും ട്രാക്കിൽ നിന്ന് മാറാൻ ആന കൂട്ടാക്കിയില്ല. ഏകദേശം 15 മിനിറ്റോളം ട്രാക്കിൽ നിലയുറപ്പിച്ച ആന, ലോക്കോ പൈലറ്റ് തുടർച്ചയായി ഹോൺ മുഴക്കിയതോടെയാണ് സമീപത്തെ വനത്തിലേക്ക് തിരികെ പോയത്.
തുടർന്ന് തെന്മല റെയിൽവേ സ്റ്റേഷനിൽ വിവരം അറിയിച്ച ശേഷമാണ് ട്രെയിൻ യാത്ര തുടർന്നത്. പശ്ചിമഘട്ട മലനിരകളിലൂടെ കടന്നുപോകുന്ന ഇടമൺ, ഒറ്റക്കൽ, കഴുതുരുട്ടി, ഇടപ്പാളയം, ആര്യങ്കാവ് തുടങ്ങിയ ഭാഗങ്ങളിൽ വന്യമൃഗങ്ങൾ ട്രാക്കിലിറങ്ങുന്നത് പതിവാകുകയാണ്.
അടുത്തിടെ കഴുതുരുട്ടിയിൽ പശുക്കൾ കൂട്ടമായി ട്രാക്കിൽ കയറിയതും ട്രെയിൻ ഗതാഗതത്തെ ബാധിച്ചിരുന്നു. പാതയിൽ റെയിൽവേയും വനംവകുപ്പും സംയുക്തമായി പട്രോളിങ് നടത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. അതേസമയം, സംഭവത്തിൽ ആശങ്കപ്പെടാനില്ലെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി.




