Kollam

കുടുംബവഴക്കിനിടെ ഭാര്യാമാതാവിനെ തലയ്ക്കടിച്ച് നെഞ്ചിൽ ചവിട്ടികൊന്നു, മരുമകൻ പിടിയിൽ

Please complete the required fields.




കൊല്ലം: ഭാര്യാമാതാവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ മരുമകൻ പിടിയിൽ. പുനലൂരിൽ മുനിസിപ്പാലിറ്റി ഹൈസ്കൂൾ ജഷൻ ദർഭവിള വീട്ടിൽ (വലിയ കാലായിൽ ) സെയ്‌തുംബീവി(70)യെ കൊലപ്പെടുത്തിയ കേസിലാണ്‌ മരുമകൻ ഉസ്മാനെ(60) ഒരു മണിക്കൂറിനുള്ളിൽ പിടികൂടിയത്‌.
ബുധൻ വൈകിട്ട് മൂന്നിനായിരുന്നു സംഭവം. ഉസ്മാനും ഭാര്യ ഹസീനയും പതിവായി വഴക്കിടാറുണ്ട്‌. ബുധനാഴ്ചയും ഇവർ തമ്മിൽ വഴക്കുണ്ടായി.

ഇതിൽ ഇടപെട്ട സെയ്തുംബീവിയെ ഉസ്മാൻ കൈകൊണ്ട് തലയ്ക്ക് ഇടിക്കുകയും നിലത്തിട്ട് നെഞ്ചിൽ ചവിട്ടുകയുമായിരുന്നു. അവശയായ ഇവരെ അയൽവാസികളുടെ സഹായത്തോടെ ഹസീന പുനലൂർ താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.സെയ്തുംബീവിയുടെ ശരീരത്തിൽ മർദനത്തിന്റെ പാടുകൾ കണ്ടതോടെ ആശുപത്രി അധികൃതർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

അയൽവാസികളുമായി പൊലീസ് ബന്ധപ്പെട്ടപ്പോൾ സെയ്തുംബീവിയുടെ വീട്ടിൽ ബഹളം കേട്ടതായി വിവരം ലഭിച്ചു. ഇതോടെ പുനലൂർ എസ്എച്ച്ഒ ജെ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് വീട്ടിലെത്തി ഉസ്മാനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പൊലീസ് എത്തുമ്പോൾ സെയ്തുംബീവി മരിച്ച വിവരം ഉസ്മാൻ അറിഞ്ഞിരുന്നില്ല. പിന്നാലെ സെയ്തുംബീവിയെ ഉസ്മാൻ മർദിച്ചതായി ഹസീന പൊലീസിന് മൊഴി നൽകി. നേരത്തെ തടിമില്ലുകളിൽ ജോലി ചെയ്തിട്ടുള്ള ഉസ്മാൻ ഏറെക്കാലമായി ജോലിക്കൊന്നും പോകുന്നില്ല.

പുനലൂർ താലൂക്കാശുപത്രിയിലെ ശുചീകരണത്തൊഴിലാളിയായ ഹസീനയുടെ വരുമാനം കൊണ്ടാണ് കുടുംബം പുലർന്നിരുന്നത്. മൃതദേഹം പുനലൂർ താലൂക്കാശുപത്രി മോർച്ചറിയിൽ. പരേതനായ ഷെരീഫാണ്‌ സെയ്തുംബീവിയുടെ ഭർത്താവ്‌.

Related Articles

Back to top button