‘തെന്നിവീഴാൻ പോയപ്പോൾ പിടിച്ചത് വൈദ്യുത കമ്പിയിൽ’, അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്, സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ

കൊല്ലം: ശാസ്താംകോട്ട തേവലക്കര ബോയ്സ് ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിലെ ദൃശ്യങ്ങൾ പുറത്ത്. അപകടം സംഭവിച്ച സമയത്തുള്ള സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മിഥുൻ കെട്ടിടത്തിന് മുകളിലേക്ക് കയറുന്നത് ദൃശ്യങ്ങളിൽ കാണാം. തെന്നിവീഴാൻ പോകുന്ന സമയത്ത് മിഥുൻ വൈദ്യുത കമ്പിയിൽ പിടിക്കുന്നു. തുടർന്നാണ് ഷോക്കേൽക്കുന്നത്. കെട്ടിടത്തിന് മുകളിൽ കയറിയ ചെരിപ്പെടുക്കാൻ കയറിയതായിരുന്നു മിഥുൻ.
ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. സ്കൂൾ കെട്ടിടത്തിനോട് ചേർന്ന് സൈക്കിൾ വെക്കാനായി ഇരുമ്പ് ഷീറ്റ് പാകിയ ഷെഡ് നിര്‍മ്മിച്ചിരുന്നു. ഈ ഷെഡിന്റെ മുകളിലേക്ക് ചെരുപ്പ് വീണു. ഇത് എടുക്കാനായി കയറിയതായിരുന്നു മിഥുൻ. കാൽ തെന്നിപ്പോയപ്പോൾ മുകളിലൂടെ പോകുന്ന ത്രീ ഫേസ് വൈദ്യുതി കമ്പിയിൽ സ്പർശിക്കുകയും ഷോക്കേൽക്കുകയുമായിരുന്നു.
ഉടൻ തന്നെ സ്കൂൾ അധികൃതരും സഹപാഠികളും ചേർന്ന് മിഥുനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തേവലക്കരയിലെ അപകടമരണം ബാലാവകാശ കമ്മീഷൻ അപകടത്തിൽ സ്വമേധയാ കേസെടുത്തിട്ടുണ്ട്. അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുകയാണ്. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി റിപ്പോര്‍ട്ട് തേടി.
‘കൂടെയുള്ള സുഹൃത്തുക്കൾ… മിഥുനേ കേറല്ലേ… കേറല്ലേ.. എന്ന് പറഞ്ഞതാ. എന്നാൽ, പലകയുടെ ഇടയിൽ കൂടി സൈക്കിൾ ഷെഡ്ഡിന് മേലേക്ക് അവൻ ചാടിക്കയറുകയായിരുന്നു’. കൊല്ലത്ത് സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് വിദ്യാർത്ഥി അപകടത്തിൽപ്പെട്ടതിന്റെ ദുരവസ്ഥ പറഞ്ഞ് ദൃക്സാക്ഷി.’എങ്ങനെ സംഭവിച്ചുവെന്ന് എന്നൊന്നും അറിയില്ല. കുഞ്ഞുങ്ങള് പഠിക്കുന്നതല്ലേ, ഇതൊക്കെ ശ്രദ്ധിക്കണ്ടേ…’- കൊല്ലത്ത് സ്കൂൾകെട്ടിത്തിന് മുകളിലെ വൈദ്യുത കമ്പിയിൽനിന്ന് ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർഥി മിഥുനിന്റെ പിതാവിന്റെ സഹോദരൻ കണ്ണീരോടെ പറഞ്ഞു. ‘രാവിലെ ട്യൂഷൻ കഴിഞ്ഞ് ബസ് കയറി പോയതാ.. ഇപ്പോഴാ അറിയുന്നത്… സമയം പോന്നെന്നും പറഞ്ഞു പോയ എന്റെ കുഞ്ഞാ..’- അദ്ദേഹം പറഞ്ഞു.





