
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും ഏകീകൃത ഡ്രസ് കോഡ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി സുപ്രീം കോടതി തള്ളി. സാഹോദര്യവും തുല്യതയും ഉറപ്പുവരുത്താൻ യൂണിഫോം വസ്ത്രധാരണം അനിവാര്യമാണെന്ന് ഹർജിയിൽ പറയുന്നു.
ഹിജാബ് തർക്കത്തിൽ കർണാടക ഹൈക്കോടതി വിധിക്കെതിരെ സമർപ്പിച്ച അപ്പീലുകൾ ലിസ്റ്റ് ചെയ്തതുപോലെ തന്റെ പൊതുതാൽപര്യ ഹർജിയും പരിഗണിക്കണമെന്ന് അഭിഭാഷകൻ അശ്വിനി ഉപാധ്യായ ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ആവശ്യപ്പെട്ടു. നിലപാട് പലയാവർത്തി പറഞ്ഞിട്ടുള്ളതാണെന്നും, വീണ്ടും നിർബന്ധിക്കരുതെന്നും കോടതി പറഞ്ഞു.
നേരത്തെ ഹിജാബ് നിരോധനം നീക്കാൻ വിസമ്മതിച്ച കർണാടക ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തുള്ള അഭിഭാഷകൻ പ്രശാന്ത് ഭൂഷന്റെ സബ്മിഷനുകൾ ജസ്റ്റിസുമാരായ കൃഷ്ണ മുരാരി, ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ച് അടുത്ത ആഴ്ച ലിസ്റ്റ് ചെയ്യാൻ സമ്മതിച്ചിരുന്നു. ഹിജാബ് വിവാദത്തിന്റെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പൊതുവായ ഡ്രസ് കോഡ് ആവശ്യപ്പെട്ട് ഫെബ്രുവരിയിൽ നിഖിൽ ഉപാധ്യായ, അഭിഭാഷകരായ അശ്വിനി ഉപാധ്യായയും അശ്വനി ദുബെയും സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകിയിരുന്നു.





