Thrissur

മുസ്‌ലിം കുട്ടികളെ പങ്കെടുപ്പിക്കേണ്ട, ‘ഓണം ഹിന്ദു മതസ്ഥരുടെ ആഘോഷം’; അധ്യാപികക്കെതിരെ കേസെടുത്ത് പൊലീസ്

Please complete the required fields.




തൃശൂർ:വിദ്വേഷ പരാമർശത്തിന് തൃശൂർ കടവല്ലൂർ സിറാജുൽ ഉലൂം സ്കൂളിലെ അധ്യാപികയ്ക്കെതിരെ കുന്നംകുളം പൊലീസ് കേസെടുത്തു. ഓണം ഇതര മതസ്ഥരുടെ ആഘോഷമാണെന്നും സ്കൂളിൽ ഓണാഘോഷം വേണ്ടെന്നും രക്ഷിതാക്കളുടെ ഗ്രൂപ്പില്‍ ഓഡിയോ സന്ദേശം ഇട്ട സംഭവത്തിലാണ് കേസ്. മതവിദ്വേഷമുണ്ടാക്കിയതിന് ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് അധ്യാപികയ്ക്കെതിരെ ചുമത്തിയത്. ഡിവൈഎഫ്ഐ നൽകിയ പരാതിയെ തുടർന്നാണ് കുന്നംകുളം പൊലീസ് കേസെടുത്തത്.

രണ്ട് അധ്യാപകരാണ് വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ക്ക് ശബ്ദസന്ദേശം അയച്ചിരിക്കുന്നത്. സ്‌കൂളില്‍ ഓണാഘോഷം നടക്കുമ്പോള്‍ ഇസ്ലാം മതവിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികള്‍ പങ്കെടുക്കരുത്. മക്കളെ ഇക്കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തണം എന്ന തരത്തിലാണ് മാതാപിതാക്കള്‍ക്ക് ലഭിച്ചിട്ടുള്ള സന്ദേശത്തില്‍ പറയുന്നത്.ശബ്ദസന്ദേശത്തില്‍ അധ്യാപിക പറയുന്നത് ഇങ്ങനെ; ഓണം എന്ന് പറയുന്നത് ഹിന്ദു മതസ്ഥരുടെ ആചാരമാണ്. അത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഓണാഘോഷവുമായി ബന്ധപ്പെട്ട് നമ്മുടെ മക്കളോ നമ്മളോ അത്തരത്തിലുള്ള കാര്യങ്ങളെ ഒരുതരത്തിലും പ്രോത്സാഹിപ്പിക്കാന്‍ പാടില്ല. മറ്റ് മതസ്ഥരുടെ ആചാരങ്ങളെ നമ്മള്‍ ഒരുതരത്തിലും പങ്കുകൊള്ളാന്‍ പാടില്ല.

ആഘോഷത്തില്‍ നമ്മളോ നമ്മുടെ മക്കളോ ആരുംതന്നെ പങ്കെടുക്കുന്നില്ല. വേഷവിധാനത്തിലാണെങ്കിലും മറ്റെന്ത് കാര്യത്തിലാണെങ്കിലും ആ ആചാരത്തോട് ഒരുവിധത്തിലും നമ്മള്‍ ഒത്തുപോകാന്‍ പാടില്ല. അത്തരം പ്രവൃത്തികള്‍ നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാകാതിരിക്കാന്‍ നമ്മള്‍ ഓരോരുത്തരും ശ്രദ്ധിക്കണം.ശബ്ദസന്ദേശങ്ങള്‍ പുറത്തുവന്നതോടെ സ്‌കൂളിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. സിപിഎമ്മും ഡിവൈഎഫ്‌ഐയും ഇതിനോടകം പ്രതിഷേധങ്ങളുമായി രംഗത്തെത്തി. സംഭവത്തില്‍ പ്രതിഷേധിച്ച് അടുത്ത ദിവസം പ്രകടനം നടത്തുമെന്ന് ഡിവൈഎഫ്‌ഐ അറിയിച്ചിരുന്നു.

Related Articles

Back to top button