കക്കോടിയിൽ വ്യാപാരിയെ തട്ടിക്കൊണ്ട് പോയി ക്രൂരമായി മർദ്ദിച്ച് വഴിയിൽ ഉപേക്ഷിച്ച കേസ്; രണ്ട് പേർ അറസ്റ്റിൽ

കോഴിക്കോട്: കക്കോടിയിൽ നിന്ന് വ്യാപാരിയെ തട്ടിക്കൊണ്ട് പോയി ക്രൂരമായി മർദ്ദിച്ച് വഴിയിൽ ഉപേക്ഷിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. ബാലുശേരി പൂനുർ സ്വദേശി ലുഖ്മാനുൽ ഹക്കീമിനെയാണ് ഇന്നലെ രാത്രി കാറിൽ എത്തിയ നാലംഗ സംഘം തട്ടികൊണ്ടുപോയത്.
ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് സംഭവം നടന്നത്. റെയിൻകോട്ട് ധരിക്കാനായി ഹക്കീം, ബസ് സ്റ്റോപ്പിൽ കയറിയ സമയത്ത് കാറിൽ പിന്നാലെ എത്തിയ സംഘം തട്ടികൊണ്ട് പോവുകയായിരുന്നു. മലപ്പുറം വാഴക്കാട് വച്ച് അർധരാത്രിയോടെ ഹക്കീമിനെ വഴിയരികിൽ ഉപേക്ഷിച്ചു. വിവാഹ മോചനം നൽകാത്തതിന് ഭാര്യ പിതാവ് ഗുണ്ടാസംഘത്തിന് ക്വട്ടേഷൻ നൽകിയതാണെന്ന് പരാതിക്കാരനായ ലുഖ്മാനുൽ ഹക്കീം പറയുന്നു.
കൊണ്ടോട്ടി സ്വദേശികളായ സാലി ജമീൽ, മുഹമ്മദ് ഷബീർ, അഷ്ഫാക്, ബേപ്പൂർ സ്വദേശി ഷാഹുൽ എന്നിവരാണ് കേസിലെ പ്രതികൾ. സാലി ജമീലും, മുഹമ്മദ് ഷബീര്‍ എന്നിവരെയാണ് പൊലീസ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രതികൾ ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുടുംബ പ്രശ്നങ്ങളാണ് തട്ടികൊണ്ടു പോകലിന് പിന്നിലെന്ന് ചേവായൂർ പൊലീസ് വ്യക്തമാക്കി.





