
തിരുവനന്തപുരം: കണ്ണൂർ സർവ്വകലാശാലയിലെ ഡിഗ്രി മൂന്നാം സെമസ്റ്റർ ചോദ്യപേപ്പർ ആവർത്തിച്ച സംഭവം വൈസ് ചാൻസിലർ നേരിട്ട് അന്വേഷിക്കും. പ്രാഥമികാന്വേഷണം നടത്തിയ രണ്ടംഗ സമിതിയുടെ റിപ്പോർട്ട് ഇന്ന് നടന്ന സിന്റിക്കറ്റ് യോഗം ചർച്ച ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ സിന്റിക്കേറ്റാണ് വൈസ് ചാൻസിലർ തന്നെ നേരിട്ട് വിഷയത്തിൽ അന്വേഷണം നടത്താൻ നിർദ്ദേശിച്ചത്. വിസിയുടെ അന്വേഷണ റിപ്പോർട്ട് 21 ന് ചേരുന്ന പ്രത്യേക സിന്റിക്കേറ്റിൽ വെക്കാനും തീരുമാനമായി.
കഴിഞ്ഞ മാസം 21, 22 തീയതികളിൽ നടന്ന നടന്ന സൈക്കോളജി മൂന്നാം സെമറ്റർ പരീക്ഷകൾ, 21 ന് നടന്ന ബോട്ടണി പരീക്ഷ, ഫിലോസഫി കോംപ്ലിമെന്ററി പേപ്പർ എന്നിവയുടെ ചോദ്യങ്ങൾ കഴിഞ്ഞ വർഷത്തെ ചോദ്യപേപ്പറിന് സമാനമാണെന്നാണ് കണ്ടെത്തിയത്. പിഴവിന്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി വയ്ക്കാമെന്ന് എക്സാം കൺട്രോളർ ആദ്യം അറിയിച്ചെങ്കിലും പിന്നീട് വൈസ് ചാൻസിലറുടെ നിർദ്ദേശ പ്രകാരം പിജെ വിൻസെന്റ് അവധിയിൽ പോവുകയായിരുന്നു. ചോദ്യങ്ങൾ തയ്യാറാക്കാൻ ചുമതലപ്പെടുത്തിയ അധ്യപകർ കഴിഞ്ഞ കൊല്ലത്തെ ചോദ്യപേപ്പർ അതേപടി പുതിയ കവറിലിട്ട് നൽകുകയായിരുന്നു എന്നാണ് യൂണിവേഴ്സിറ്റി നിയോഗിച്ച സമിതിയുടെ കണ്ടെത്തൽ.





