
കോഴിക്കോട്: എൽ.ഡി.എഫ് കോട്ടയായിരുന്ന ബാലുശ്ശേരി പഞ്ചായത്ത് യു.ഡി.എഫ് പിടിച്ചെടുത്തു. 18 വാർഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഏഴ് വാർഡുകളിൽ യു.എഡി.എഫ് വിജയിച്ചു.50 വർഷത്തെ എൽ.ഡി.എഫ് കോട്ടയാണ് ഇതോടെ തകർന്നത്. ആറ് സീറ്റുകളിൽ എൽ.ഡി.എഫും രണ്ട് സീറ്റുകളിൽ എൻ.ഡി.എയും മൂന്ന് സീറ്റുകളിൽ സ്വതന്ത്ര സ്ഥാനാർഥികളും ജയിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിൽ കേരളം യു.ഡി.എഫിന് അനുകൂലമായി വിധിയെഴുതിയപ്പോൾ കോഴിക്കോട് കോർപറേഷനിൽ എൽ.ഡി.എഫ് ആണ് മുന്നിട്ടുനിൽക്കുന്നത്. എൽ.ഡി.എഫ് 30, യു.ഡി.എഫ് 27, എൻ.ഡി.എ 13 എന്നിങ്ങനെയാണ് കക്ഷിനില.
കണ്ണൂർ കോർപറേഷനിൽ യു.ഡി.എഫ് 36, എൽ.ഡി.എഫ് 15, എൻ.ഡി.എ 4 എന്നിങ്ങനെയാണ് കക്ഷിനില. കൊല്ലം കോർപറേഷനിൽ യു.ഡി.എഫ് മുന്നിട്ടുനിൽക്കുകയാണ്.
കോർപറേഷൻ, നഗരസഭ, ജില്ലാ പഞ്ചായത്തുകൾ എന്നിവയിൽ യു.ഡി.എഫ് വ്യക്തമായ മുൻതൂക്കത്തോടെയാണ് മുന്നേറുന്നത്. കഴിഞ്ഞ തവണ കൈവിട്ട തൃശൂർ, എറണാകുളം കോർപറേഷനുകളിലും യു.ഡി.എഫിനാണ് മുൻതൂക്കം. അതേസമയം, തിരുവനന്തപുരം നഗരസഭ എൻ.ഡി.എ പിടിച്ചു. എൽ.ഡി.എഫ് മുന്നേറ്റം ഗ്രാമപഞ്ചായത്തുകളിൽ ഒതുങ്ങി.





