
മലപ്പുറം വഴിക്കടവ് ചെക്ക്പോസ്റ്റിൽ മാരക മയക്കുമരുന്നായ MDMAയുമായി ദമ്പതികൾ ഉൾപ്പടെ നാല് പേർ പിടിയിൽ. മഞ്ചേരി കാരക്കുന്ന് സ്വദേശികളായ അസ്ലമുദ്ധീൻ സി.പി., ഭാര്യ ഷിഫ്ന, കാവനൂർ സ്വദേശി മുഹമ്മദ് സാദത്ത്, വഴിക്കടവ് സ്വദേശി കമറുദ്ധീൻ എൻ.കെ. എന്നിവരാണ് പിടിയിലായത്. 75.458 ഗ്രാം എംഡിഎംഎ ഇവരിൽ നിന്ന് പിടികൂടി. കുടുംബസമേതം ബാംഗ്ലൂരിൽ പോയി MDMA വാങ്ങി മൂന്ന് വാഹനങ്ങളിലായി ചെക്ക് പോസ്റ്റിലൂടെ കടത്താൻ ശ്രമിക്കുമ്പോഴാണ് പ്രതികളെ നിലമ്പൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സി. സന്തോഷ് അറസ്റ്റ് ചെയ്തത് .
കുട്ടികളെ മറയായി ഉപയോഗിച്ചാണ് ദമ്പതിമാർ ലഹരി വസ്തു കടത്താൻ ശ്രമിച്ചത്. കൈക്കുഞ്ഞും ഏഴ് വയസുള്ള മറ്റൊരു കുട്ടിയും പിടികൂടുന്ന സമയത്ത് ഇവരുടെ കൂടെ ഉണ്ടായിരുന്നു. ബംഗലൂരുവിൽ നിന്നും MDMA എടുത്ത്, ഗൂഡല്ലൂർ നാടുകാണി ചുരം വഴി കേരളത്തിൽ എത്തിക്കാനായിരുന്നു ഇവരുടെ പദ്ധതി. ഗൂഡല്ലൂർ വരെ ജീപ്പിൽ വന്ന ഇവർ പിന്നീട് ഒരു ബൈക്കിലായിരുന്നു യാത്ര.
കുഞ്ഞുങ്ങളുമായി ബൈക്കിൽ വരുന്നവരെ കാര്യമായി പരിശോധിക്കില്ലെന്ന് കരുതിയാണ് ഇവർ ഈ വഴി സ്വീകരിച്ചതെന്നാണ് കരുതുന്നത്. അസ്ലാമുദ്ധീൻ, ഷിഫ്ന എന്നിവർ കുട്ടികളുമായി ബൈക്കിലും മുഹമ്മദ് സാദത്ത് ജീപ്പിലും കമറുദ്ദീൻ മറ്റൊരു ഇരുചക്ര വാഹനത്തിലുമായിരുന്നു. കടുത്ത തണുപ്പിൽ ബൈക്കിൽ വന്നപ്പോൾ കുഞ്ഞിന് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായി ഇവർ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.





