മുല്ലപ്പെരിയാർ ഡാം തുറക്കാനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായി; അനാവശ്യ പ്രചാരണങ്ങൾ ഒഴിവാക്കണം റവന്യു മന്ത്രി

മുല്ലപ്പെരിയാർ ഡാം തുറക്കാനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായെന്ന് റവന്യു മന്ത്രി കെ രാജൻ. തമിഴ്നാട് കൂടുതൽ വെള്ളം കൊണ്ടുപോകുന്നുണ്ട്. 20 റവന്യു ഉദ്യോഗസ്ഥന്മാർക്ക് 20 ക്യാമ്പുകളുടെ ചുമതല നല്കിയിട്ടുണ്ട്. കൊവിഡ് ബാധിതർക്കും നിരീക്ഷണത്തിൽ ഉള്ളവർക്കും പ്രത്യേക ക്യാമ്പുകൾ സജ്ജമാണെന്ന് മന്ത്രി കെ രാജൻ ട്വന്റിഫോറിനോട് പറഞ്ഞു. കൂടാതെ സമൂഹമാധ്യമങ്ങളിലൂടെയുള്ള അനാവശ്യ പ്രചാരണങ്ങൾ ഒഴിവാക്കണമെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചാൽ കർശന നിയമനടപടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 138.05 അടിയായി. ഇതേതുടർന്ന് ജില്ലാ ഭരണകൂടം രണ്ടാമത്തെ മുന്നറിയിപ്പ്പുറപ്പെടുവിച്ചു. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ഇന്നലെ വൈകിട്ട് ശക്തമായ മഴ പെയ്തിരുന്നു. തമിഴ്നാട് കൊണ്ടുപോകേണ്ട വെള്ളത്തിന്റെ അളവ് 2300 ഘനയടിയായി തുടരുന്നു
ജലനിരപ്പ് താഴ്ന്നില്ലെങ്കിൽ മുല്ലപ്പെരിയാർ ഡാം നാളെ ഏഴ് മണിക്ക് തുറക്കുമെന്ന് തമിഴ്നാട് കേരളത്തെ അറിയിച്ചിട്ടുണ്ട്. പെരിയാറിന്റെ തീരത്ത് താമസിക്കുന്നവരെ ഇന്ന് ക്യാമ്പിലേക്ക് മാറ്റും. മുന്നൊരുക്കങ്ങൾ പൂർത്തിയായെന്ന് ജലവിഭവ മന്ത്രി റോഷി ആഗസ്റ്റിൽ അറിയിച്ചു. അതേസമയം മുല്ലപ്പെരിയാർ വിഷയം സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. പൊതുതാത്പര്യ ഹർജിയിൽ ഉച്ചയ്ക്ക് ശേഷം വാദം കേൾക്കും.





