Ernakulam

എയിംസ് കൊണ്ടുവന്നില്ലെങ്കിൽ രാഷ്ട്രീയം വിടും, ഇനി വോട്ട് ചോദിച്ചു നിങ്ങളുടെ മുന്നിൽ വരില്ല!’ തൃശൂരിന്റെ സുരേഷ് ഗോപി കളം മാറ്റിച്ചവിട്ടുന്നു

Please complete the required fields.




കൊച്ചി: കേരളത്തിൽ എയിംസ് യാഥാർത്ഥ്യമാക്കാൻ സാധിച്ചില്ലെങ്കിൽ താൻ രാഷ്ട്രീയം വിടുമെന്ന് കേന്ദ്രമന്ത്രിയും എംപിയുമായ സുരേഷ് ഗോപി. എയിംസിന്റെ പേരിൽ എല്ലാവരും തന്നെ മുൻപ് തഴഞ്ഞുവെന്നും, എന്നാൽ എയിംസിനായി താൻ പരമാവധി പ്രയത്നിക്കുമെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു. എയിംസ് കേരളത്തിൽ വന്നാൽ അതിന്റെ ക്രെഡിറ്റ് തനിക്കായിരിക്കുമെന്ന് മുൻപ് പറഞ്ഞിട്ടുള്ളതാണെന്നും, ലക്ഷ്യം കാണാനായില്ലെങ്കിൽ ഇനി ജനങ്ങളുടെ അടുത്ത് വോട്ട് ചോദിച്ചു വരില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

കേരളത്തിൽ എവിടെ വേണമെങ്കിലും എയിംസിനായി സ്ഥലം തരാമെന്ന സംസ്ഥാന ആരോഗ്യമന്ത്രി കെ. മുരളീധരന്റെ സമീപനം വളരെ പോസിറ്റീവ് ആണ്. മുൻ സർക്കാരിൽ നിന്നും ലഭിക്കേണ്ടിയിരുന്ന സമീപനമായിരുന്നു ഇത്. എയിംസിന് അനുയോജ്യമായ അഞ്ച് സ്ഥലങ്ങൾ കണ്ടെത്തി കേന്ദ്രത്തെ അറിയിക്കുക എന്നതാണ് അടുത്ത നടപടി. സംസ്ഥാന ആരോഗ്യമന്ത്രി അത് ചെയ്യുമെന്ന് വിശ്വസിക്കുന്നു.

പരിഗണനയിലുള്ള സ്ഥലങ്ങൾ: ആലപ്പുഴയും ഇടുക്കിയുമാണ് സംസ്ഥാനത്ത് എയിംസ് വരേണ്ട പ്രധാന സ്ഥലങ്ങൾ. എങ്കിലും, കേരളത്തിൽ നിന്ന് ബിജെപിക്ക് ഏക എംപിയെ സമ്മാനിച്ച തൃശൂരിനും എയിംസിന് അവകാശമുണ്ട്.കഴിഞ്ഞ മുഖ്യമന്ത്രി (പിണറായി വിജയൻ) കോഴിക്കോട് മാത്രമേ എയിംസിനായി സ്ഥലമുള്ളൂ എന്ന് പറഞ്ഞതുകൊണ്ടാണ് മുൻപ് ഇത് നിഷേധിക്കപ്പെട്ടത്. ഒരു ഫ്ലൈറ്റ് യാത്രയ്ക്കിടെ തന്നോട് ഇക്കാര്യം അദ്ദേഹം നേരിട്ട് പറഞ്ഞിരുന്നു. അഞ്ച് സ്ഥലങ്ങൾ ശുപാർശ ചെയ്യുന്ന മുഖ്യമന്ത്രി വരുന്നതുവരെ കാത്തിരിക്കാം എന്നാണ് താൻ അന്ന് നൽകിയ മറുപടി. കൃത്യമായ രേഖകളോടെ കാര്യങ്ങൾ നീക്കിയാൽ അടുത്ത ബജറ്റിന് മുൻപോ, അല്ലെങ്കിൽ അടുത്ത കൊല്ലമോ കേരളത്തിന് എയിംസ് ലഭിക്കുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

ഇന്ധനവില വർദ്ധനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് സംസ്ഥാന സർക്കാർ നികുതി കുറയ്ക്കാൻ തയ്യാറാകണമെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. കേന്ദ്രം നേരത്തെ തന്നെ ടാക്സ് കുറച്ചിട്ടുള്ളതാണ്. അന്താരാഷ്ട്ര തലത്തിലെ യുദ്ധസാഹചര്യങ്ങൾ മാറി ക്രൂഡ് ഓയിൽ വില കുറഞ്ഞാൽ എണ്ണക്കമ്പനികളോട് വില കുറയ്ക്കാൻ താൻ ആദ്യം ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

മറ്റു വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ധനവിലയുടെ കാര്യത്തിൽ മെച്ചപ്പെട്ട സ്ഥിതിയാണ് ഇന്ത്യയിലുള്ളതെന്നും, പ്രധാനമന്ത്രിയുടെ വിദേശയാത്രകൾ രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടിയായിരുന്നുവെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

Related Articles

Back to top button