കാസർകോട് പടന്ന കടപ്പുറത്ത് വൻ മത്തി ചാകര, ചാക്കുകളിലും പെട്ടികളിലുമായി മത്തി വാരിക്കൂട്ടി നാട്ടുകാർ

കാസർകോട് : കാസർകോട് ജില്ലയിലെ പടന്ന കടപ്പുറത്ത് വൻ മത്തി ചാകര. കകടൽത്തീരമാകെ മത്തി വന്ന് നിറഞ്ഞ അവസ്ഥ കണ്ടതോടെ നാട്ടുകാർ കൂട്ടത്തോടെ കടപ്പുറത്തേക്ക് ഓടിയെത്തുകയായിരുന്നു. തീരത്തോട് ചേർന്ന് കൂട്ടത്തോടെയടിഞ്ഞ വലിയ നെയ് മത്തികൾ, എത്തിയവർ വലിയ പെട്ടികളിലും ചാക്കുകളിലുമായി വാരി നിറച്ചാണ് കൊണ്ടുപോയത്.
ഓരോ തിരയടിക്കുമ്പോഴും വലിയ രീതിയിലാണ് മത്തി കരയിലേക്ക് അടിഞ്ഞത്. സംഭവം അറിഞ്ഞ് കുട്ടികളും സ്ത്രീകളും അടക്കം വലിയൊരു ജനക്കൂട്ടം തന്നെ പടന്ന കടപ്പുറത്തേക്ക് എത്തിയിരുന്നു. പടന്ന കടപ്പുറത്തെ ഈ വൻ മത്തി ചാകരയുടെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായിട്ടുണ്ട്. നിലവിൽ തീരത്തടിഞ്ഞ മത്തികൾ പെറുക്കിയെടുത്ത് തീർന്നെങ്കിലും, പ്രദേശത്ത് ഇനിയും ചാകരയെത്തുമെന്ന വലിയ പ്രതീക്ഷയിലാണ് മത്സ്യത്തൊഴിലാളികളും നാട്ടുകാരും.
അതേസമയം അവശ്യസാധനങ്ങളുടെ വില കുത്തനെ ഉയരുന്നതിൽ വലഞ്ഞ് കുടുംബങ്ങൾ. മീൻ വിപണിയിലും ഇറച്ചി വിപണിയിലും രേഖപ്പെടുത്തിയ റെക്കോർഡ് വിലക്കയറ്റം സാധാരണക്കാരുടെ അടുക്കള ബജറ്റിനെ താളംതെറ്റിക്കുകയാണ്.
ഒരു കിലോ മത്തിക്ക് 400 രൂപ വരെയും, കോഴിയിറച്ചിക്ക് 280 രൂപയും, കോഴിക്ക് 180 മുതൽ 190 രൂപ വരെയും വില ഉയർന്നു . ട്രോളിങ് നിരോധനത്തെത്തുടർന്നുള്ള ലഭ്യതക്കുറവും കാലാവസ്ഥാ വ്യതിയാനങ്ങളുമാണ് മത്തിവില ഉയർത്തുന്നത്. കോഴിത്തീറ്റയുടെയും കോഴിക്കുഞ്ഞുങ്ങളുടെയും വിലവർധനയാണ് ചിക്കൻവില കുതിച്ചുയരാൻ കാരണം.
മത്സ്യമാർക്കറ്റുകളിലും തുറമുഖങ്ങളിലും കഴിഞ്ഞ ദിവസങ്ങളിലായി മത്തിയുടെ ലഭ്യത ഗണ്യമായി കുറഞ്ഞിട്ടുണ്ട്. പല പ്രദേശങ്ങളിലും ആവശ്യത്തിനു മത്തി ലഭിക്കാത്ത സാഹചര്യമാണ്. ലഭിക്കുന്ന മീനിനാകട്ടെ ഉപഭോക്താക്കൾക്ക് ഉയർന്ന വില നൽകേണ്ടിവരുന്നു.





