സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കും, തലവരിപ്പണമോ പ്രവേശന പരീക്ഷയോ പാടില്ലെന്ന് വി. ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ അടുത്ത അധ്യയന വർഷം ജൂൺ ഒന്നിന് പ്രവേശനോത്സവത്തോടെ തുറക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഒന്നാം ക്ലാസിലേക്കുള്ള പ്രവേശന നടപടികൾ മേയ് 22 മുതൽ ആരംഭിക്കും. പ്രവേശനവുമായി ബന്ധപ്പെട്ട് സ്കൂളുകൾ പാലിക്കേണ്ട കർശനമായ സുരക്ഷാ മാനദണ്ഡങ്ങളും സാമ്പത്തിക നിബന്ധനകളും മന്ത്രി വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു.
ഒന്നാം ക്ലാസ് പ്രവേശനത്തിന് എഴുത്തുപരീക്ഷ നടത്തുകയോ തലവരി പണം വാങ്ങുകയോ ചെയ്താൽ നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. പി.ടി.എ ഫണ്ട് പിരിവ് സംബന്ധിച്ച സർക്കാർ ഉത്തരവ് സ്കൂളുകൾ കർശനമായി പാലിക്കണം.
സ്കൂൾ തുറക്കുന്നതിനുള്ള തയാറെടുപ്പ് സംബന്ധിച്ച് പ്രത്യേകം സർക്കുലർ നൽകും. സ്കൂൾ ഫിറ്റ്നസ്, അറ്റകുറ്റപ്പണി, വെള്ളം, ശുചീകരണം, വാഹനങ്ങൾ, മരങ്ങൾ, മതിലുകൾ, വൈദ്യുതി ലൈൻ എന്നിവ സംബന്ധിച്ച് സർക്കാർ പുറപ്പെടുവിച്ച സുരക്ഷാ നിർദേശങ്ങൾ സ്കൂളുകൾ പാലിക്കണമെന്നും മന്ത്രി പറഞ്ഞു.





