പാറശാല താലൂക്ക് ആശുപത്രിയിൽ ചികിത്സ കിട്ടാതെ കെഎസ്ഇബി ജീവനക്കാരൻ മരിച്ചെന്ന പരാതി; കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: പാറശാല താലൂക്ക് ആശുപത്രിയില്‍ കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ ചികിത്സ കിട്ടാതെ മരിച്ചെന്ന പരാതിയില്‍ കേസെടുത്ത് പൊലീസ്. അടിയന്തര ചികിത്സ നല്‍കിയില്ലെന്നും ഓക്‌സിജന്‍ സിലിണ്ടര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആശുപത്രി ജീവനക്കാര്‍ക്ക് അറിയില്ലായിരുന്നുവെന്നും സഹപ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇന്നലെ വൈകുന്നേരമാണ് അമ്പൂരി സ്വദേശിയായ സന്തോഷ് കുമാര്‍ (38) മരിച്ചത്.
പ്രാഥമിക ചികിത്സ നല്‍കിയില്ലെന്നും ആശുപത്രിയില്‍ എത്തുന്നത് വരെ സന്തോഷ് ജീവനോടെ ഉണ്ടായിരുന്നുവെന്നും സുഹൃത്തുക്കള്‍ പറഞ്ഞു. നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം തന്നെ ആശുപത്രിയില്‍ സുഹൃത്തുക്കള്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പാറശാല ആശുപത്രിക്ക് സമീപത്തെ പോസ്റ്റ് മാറ്റുന്ന സമയത്ത് സന്തോഷ് കുമാറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയും ചെയ്യുകയായിരുന്നു.
സന്തോഷിനൊപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തകര്‍ ഉടനടി സന്തോഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ പ്രാഥമി ചികിത്സ നല്‍കിയില്ലെന്ന് സുഹൃത്തുക്കള്‍ ആരോപിച്ചു.
നിലവില്‍ സന്തോഷിന്റെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളു. അതേസമയം കൃത്യമായ പ്രാഥമിക ചികിത്സ നല്‍കിയെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. 46 കോടി രൂപ ചെലവഴിച്ച് നവീകരിച്ച ആശുപത്രി അടുത്തിടെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു.





