
തിരുവനന്തപുരം : തിരുവനന്തപുരത്ത് നമ്പർ പ്ലേറ്റ് മാറ്റി സർവീസ് നടത്തിയ ടൂറിസ്റ്റ് ബസ് എംവിഡി പിടികൂടി. കേരള രജിസ്ട്രേഷൻ ബസാണ് കർണാടക നമ്പർ പ്ലേറ്റുപയോഗിച്ച് സർവീസ് നടത്തിയത്.
ബസിന് ഇൻഷുറൻസോ മറ്റ് രേഖകളോ ഉണ്ടായിരുന്നില്ലെന്ന് എംവിഡി ഉദ്യോഗസ്ഥർ അറിയിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശി വിഷ്ണു വിജയൻ 2020 വിൽപന നടത്തിയ ബസാണിത്.
KL 06 E 2833 ആണ് വാഹന നമ്പർ. കച്ചവടം നടത്തിയെങ്കിലും വായ്പാ തിരിച്ചടവുണ്ടായിരുന്നതിനാൽ ആർസി ബുക്കിൽ പേര് മാറ്റിയിരുന്നില്ല.
പിന്നീട് പലതവണ കൈമാറ്റം ചെയ്യപ്പെട്ട ബസ് ആന്ധ്ര നമ്പർ പ്ലേറ്റുപയോഗിച്ച് സർവീസ് നടത്തിയതായി കണ്ടെത്തി. ആന്ധ്രയിൽ നിന്നും തിരുവന്തപുരത്തേക്ക് അയ്യപ്പ ഭക്തരുമായെത്തിയ ബസ് എംവിഡി കസ്റ്റഡിയിലെടുത്തു.
ആന്ധ്രയിൽ സമാന നമ്പറിൽ മറ്റൊരു ബസ് കൂടി ഉണ്ടെന്നും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ അറിയിച്ചു.
ടാക്സും മറ്റ് അടവുകളും ഒഴിവാക്കാനാണ് രണ്ട് ബസുകൾക്ക് ഒരേ നമ്പർപ്ലേറ്റ് ഉപയോഗിക്കുന്നത്. വാഹനം കൈമാറിയവരെ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കുമെന്നും എംവിഡി അറിയിച്ചു.





