
കോഴിക്കോട്: ജ്യൂസിൽ ലഹരി മരുന്നു കലർത്തി പീഡിപ്പിച്ചെന്ന പരാതിയിൽ പോലീസ് സൈബർ സെൽ സഹായം തേടി. യുവതിയുടെ പരാതിയിൽ പറയുന്ന ദിവസങ്ങളിൽ പ്രതികളെന്ന് കരുതുന്നവരുടെ ഫോൺ ഈ ടവറുകളുടെ പരിധിയിൽ ഉണ്ടായിരുന്നോ എന്നറിയാനായിരുന്നു പരിശോധന. നിലവിൽ പോലീസ് ചോദ്യം ചെയ്ത നാലു പേരും സ്ഥലത്തുണ്ടായിരുന്നില്ലെന്ന വിവരമാണ് പോലീസിന് ലഭിച്ചിരിക്കുന്നത്.
22കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസമാണ് പന്തീരാങ്കാവ് പോലീസ് നാല് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. എന്നാൽ ഇവർക്കെതിരേ യുവതി നൽകിയ പരാതിയെ സാധൂകരിക്കുന്ന തരത്തിലുള്ള തെളിവുകൾ പ്രഥമിക അന്വേഷണത്തിൽ കണ്ടെത്താൻ സാധിച്ചിട്ടില്ല. അതിനാൽ ഇവരെ വിട്ടയക്കുകയായിരുന്നു.
സമൂഹ മാധ്യമങ്ങളിലൂടെയാണ് യുവതി പരാതിയിൽ പറയുന്ന യുവാക്കളെ പരിചയപ്പെടുന്നത്. തുടർന്ന് അടുപ്പം സ്ഥാപിച്ച യുവാവ് പരാതിക്കാരിയെ ഫ്ലാറ്റിൽ എത്തിച്ചു ജ്യൂസിൽ മയക്കുമരുന്നു കലർത്തി പീഡിപ്പിച്ചുവെന്നാണ് പരാതി.





