അമിത വേഗതയിലെത്തിയ ബസ് ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രികര്‍ക്ക് പരിക്ക്, അപകടത്തിനുപിന്നാലെ ബസ് തടഞ്ഞ് നാട്ടുകാർ

പാലക്കാട്: പട്ടാമ്പിയിൽ അമിത വേഗതയിലെത്തിയ ബസ് ബൈക്കിൽ ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികര്‍ക്ക് പരിക്ക്. പാലക്കാട് പട്ടാമ്പി കൊപ്പം-പുലാമന്തോൾ റോഡിലാണ് അപകടം ഉണ്ടായത്. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ബസ് ബൈക്കിൽ ഇടിക്കുകയായിരുന്നു. രാവിലെ 11:30 മണിയോടെയായിരുന്നു സംഭവം. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ സഞ്ചരിച്ച ഒരു കുട്ടിയടക്കമുള്ളവർ റോഡിലേക്ക് തെറിച്ചുവീണു. ഇവർക്ക് പരിക്കേൽക്കുകയും ചെയ്തു.
അപകടത്തിന് പിന്നാലെ നാട്ടുകാർ ബസ് തടഞ്ഞു. തുടർന്ന് സ്ഥലത്ത് ബസ് ജീനക്കാരും നാട്ടുകാരും തമ്മിൽ വാക്കേറ്റമുണ്ടായി. പൊലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. സംസ്ഥാനതത് ബസ്സുകളുടെ അമിത വേഗതയിൽ അപകടങ്ങൾ പതിവാകുകയാണ്.മറ്റൊരു സംഭവത്തിൽ, വടകര വളളിക്കാട് ടൗണിൽ കാറിടിച്ച് ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു. വടകര സ്വദേശി കപ്പൊയിൽ അമൽ കൃഷ്ണ (27) യാണ് മരിച്ചത് . കഴിഞ്ഞ വ്യാഴാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം. രാത്രിയിൽ വീട്ടിലേക്ക് പോവുകയായിരുന്ന അമലിലെ വള്ളിക്കാട് പൊലീസ് എയ്ഡ് പോസ്റ്റിന് സമീപത്ത് വെച്ച് കാർ ഇടിച്ച് വീഴ്ത്തുകയായിരുന്നു. ഇടിച്ച വാഹനം നിർത്താതെ പോയിരുന്നു. നാദാപുരം ഭാഗത്ത് നിന്നും വന്ന കാർ വടകര ഭാഗത്തേക്കാണ് പോയത്.പിന്നാലെ നാട്ടുകാർ ചേർന്ന് വടകര പാര്‍ക്കോ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളുടെ തലക്കേറ്റ പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയോടെയാണ് മരിച്ചത്. കാർ കണ്ടെത്താൻ മേഖലയിലെ സിസി ടിവി ഉൾപ്പടെ പരിശോധിച്ച് പോലീസ് അന്വേഷണം തുടരുകയാണ്.





