
പേരൂർക്കടയിൽ അമ്മയറിയാതെ കുഞ്ഞിനെ മാറ്റിയ സംഭവത്തിൽ രേഖകൾ പൊലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിന്റെ ജനന രജിസ്‌ട്രേഷൻ ഉൾപ്പെടെയുള്ള രേഖകളാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. കാട്ടാക്കടയിലെ ആശുപത്രിയിലെയും പഞ്ചായത്തിലെയും രേഖകളാണ് ശേഖരിച്ചത്.
ജനന രേഖകൾ സംബന്ധിച്ച് ചില തർക്കങ്ങൾ നിലനിന്നിരുന്നു. ജനന സർട്ടിഫിക്കറ്റിൽ കൃത്രിമം കാണിച്ചെന്ന തരത്തിൽ പരാതികൾ ഉയർന്നിരുന്നു. സർട്ടിഫിക്കറ്റിൽ അച്ഛന്റെ സ്ഥാനത്ത് നൽകിയത് തെറ്റായ പേരാണെന്നും അച്ഛന്റെ യും അമ്മയുടെയും മേൽവിലാസം തെറ്റായി നൽകിയെന്നും പരാതികൾ ഉണ്ടായിരുന്നു. ഈ പരാതികളടക്കം പരിശോധിക്കാനാണ് പൊലീസ് ജനന രേഖകളടക്കം കസ്റ്റഡിയിലെടുത്തത്.
ഇതിനിടെ കേസിലെ പ്രതികളായ അനുപമയുടെ അച്ഛൻ ജയചന്ദ്രൻ അമ്മ സ്മിത ഉൾപ്പെടയുള്ള ആറുപേരെ ചോദ്യംചെയ്യാനുള്ള നടപടികളിലേക്ക് ഇന്നോ നാളെയോ പൊലീസ് കടക്കും . അതേസമയം കുഞ്ഞിനെ ദത്ത് നൽകിയതുമായി ബന്ധപ്പെട്ട് നിലവിലെ പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് അനുപമ പറഞ്ഞു. പൊലീസ് അന്വേഷണത്തിൽ വീഴ്ചയുണ്ട്. ഏപ്രിൽ പത്തൊൻപതിനാണ് ആദ്യ പരാതി കൊടുത്തത്. എന്നാൽ പൊലീസ് പറയുന്നത് ഏപ്രിൽ മാസത്തിലല്ല പരാതി നൽകിയതെന്നാണ്. സെപ്റ്റംബറിൽ ഡിജിപിക്ക് നൽകിയ പരാതിയിലാണ് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. താൻ തെറ്റുകാരിയെങ്കിൽ പൊലീസ് കണ്ടുപിടിക്കട്ടെയെന്നും അനുപമ പറഞ്ഞു.





