
നാദാപുരം.: ശക്തമായ മഴയിൽ ഈയ്യങ്കോട്ട് വീട് തകർന്നു. ഉറങ്ങിക്കിടന്ന അഞ്ചംഗകുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇയ്യങ്കോട് കാപ്പാരോട്ട് മുക്കിലെ പൊയിൽ ശശിയുടെ വീടാണ് തകർന്നത്.
വെള്ളിയാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് ഇരുനിലവീടിന്റെ ഒരു ഭാഗം നിലംപതിച്ചത്. ശശിയും ഭാര്യ റീനയും മൂന്ന് കുട്ടികളും വീടിനുള്ളിൽ ഉറങ്ങിക്കിടക്കുന്നുണ്ടായിരുന്നു. വീടിന്റെ മുകൾഭാഗത്തുനിന്ന് ശബ്ദംകേട്ടതോടെ കുടുംബം മുൻഭാഗത്തെ റൂമിലേക്ക് മാറിക്കിടക്കുകയായിരുന്നു.
പിന്നീട് ചുമർ തകരുന്ന ശബ്ദംകേട്ടതോടെ ഇവർ കുട്ടികളെയുമെടുത്ത് പുറത്തേക്ക് ഓടി രക്ഷപ്പെട്ടതിനാൽ ദുരന്തം ഒഴിവായി. വീടിന്റെ തറഭാഗത്തുനിന്നാണ് ചുമർ തകർന്നത്. സമീപത്തെ ശൗചാലയത്തിന്റെ മുറിയുടെയും മുകളിലേക്കാണ് വീട് തകർന്നുവീണത്. വീട് പൂർണമായും വാസയോഗ്യമല്ലാതായി. പഞ്ചായത്ത്, വില്ലേജ് അധികൃതർ സ്ഥലത്തെത്തി. കുടുംബം താത്കാലികമായി ബന്ധുവീട്ടിലേക്ക് മാറി





