സർക്കാർ ഓഫിസുകളും ആരാധനാലയങ്ങളും കേന്ദ്രീകരിച്ച് മോഷണം; പ്രതി അറസ്റ്റിൽ

എരുമപ്പെട്ടി: സർക്കാർ ഓഫിസുകളും ആരാധനാലയങ്ങളും കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന പ്രതി അറസ്റ്റിൽ. രാമമംഗലം മഞ്ഞപ്പിള്ളിക്കാട്ടിൽ വീട്ടിൽ അനിലിനെ (44) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ വെള്ളറക്കാട്, മരത്തംകോട് പ്രദേശങ്ങളിൽ പരക്കെ മോഷണം നടന്നിരുന്നു.
വെള്ളറക്കാട് വില്ലേജ് ഓഫിസ്, വെള്ളറക്കാട് സെൻറ് ഫ്രാൻസിസ് സേവിയേഴ്സ് പള്ളിയിലെ ഗ്രോട്ടോയിലെ ഭണ്ഡാരം, മനപ്പടി സെൻറ് സെബാസ്റ്റ്യൻ കപ്പേളയിലെ ഭണ്ഡാരം, മരത്തംകോട് മേരിമാതാ പള്ളിക്ക് കീഴിലുള്ള സെന്റ് സേവിയാർ കുരിശു പള്ളിയിലെ ഭണ്ഡാരം, ചൊവ്വന്നൂർ മാവേലി സ്റ്റോർ, കള്ള് ഷാപ്പ് എന്നിവ കുത്തിത്തുറന്ന് മോഷണം നടത്തിയിരുന്നു.
വെള്ളറക്കാട് വില്ലേജ് ഓഫിസ് മോഷണം സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. വില്ലേജ് ഓഫിസിലെ മോഷണം താനാണ് നടത്തിയതെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്.
വടക്കാഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രതി മുമ്പും സമാനമായ മോഷണക്കുറ്റത്തിന് പല തവണ അറസ്റ്റിലായിട്ടുണ്ട്.എസ്.ഐ യു. മഹേഷ്, എസ്.സി.പി.ഒ സുരേഷ് ബാബു, സി.പി.ഒ അലക്സ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.





