
ബാലുശ്ശേരി : കനത്ത മഴയിൽ തെച്ചി പാലത്തിന്റെ ബദൽ റോഡ് തകർന്നു. രാവിലെ ഗതാഗതം തടസ്സപ്പെട്ടതോടെ പ്രതിഷേധം ശക്തമായി. തുടർന്ന് കരിങ്കൽച്ചീളുകൾ ഇറക്കി റോഡ് ഉയർത്തിയാണ് വാഹനങ്ങൾ കടത്തിവിട്ടത്. മഴ കനത്തതോടെ എസ്റ്റേറ്റ് മുക്ക് – കക്കയം റൂട്ടിൽ തെച്ചിയിൽ അറോക്കം തോടിനു കുറുകെയുള്ള പാലം പുതുക്കിപ്പണിയുന്ന പ്രവൃത്തിയാണ് കടുത്ത പ്രതിസന്ധി നേരിടുന്നത്.
നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയർ ബെന്നി ജോസ് സ്ഥലം സന്ദർശിച്ചു. നാട്ടുകാരുടെ പരാതികൾ പരിഹരിക്കുമെന്നും ബദൽ പാത കൂടുതൽ ബലപ്പെടുത്തുമെന്നും അദ്ദേഹം ഉറപ്പു നൽകി. കനത്ത മഴയിൽ പാലത്തിന്റെയും റോഡിന്റെയും അരികുകൾ ഇടിഞ്ഞു. 2 കോടി രൂപ വിനിയോഗിച്ചാണ് പാലം നിർമിക്കുന്നത്. 6 മാസം മുൻപാണ് പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചത്.
പിന്നീടുള്ള 2 മാസം കാര്യമായ പ്രവൃത്തികൾ നടന്നില്ല. ബദൽ പാത തകർന്നാൽ തലയാട്, കക്കയം മേഖലകളിലേക്കുള്ള യാത്ര പ്രതിസന്ധിയിലാകും. കോൺക്രീറ്റ് നടത്തുന്നതിനു തയാറാക്കിയ ഒരുക്കങ്ങളെല്ലാം മലവെള്ളപ്പാച്ചിലിൽ തകർന്നു. മഴ കനക്കുന്നതോടെ മങ്കയം ഭാഗത്ത് നിന്നാരംഭിക്കുന്ന തോട്ടിൽ ഒഴുക്ക് ശക്തമാകും. ഇതാണ് നാട്ടുകാരെ കൂടുതൽ ആശങ്കയിലാക്കുന്നത്.





