Kottayam

താലികെട്ട് കഴിഞ്ഞിട്ടും സദ്യ എത്തിയില്ല, കാറ്ററിംഗ് സ്ഥാപനം പറ്റിച്ചെന്ന് പരാതി വിവാഹത്തിനെത്തിയവർക്ക് ഹോട്ടൽ ഭക്ഷണം നൽകി വീട്ടുകാർ

Please complete the required fields.




കോട്ടയം: വിവാഹത്തിന് ഭക്ഷണം ലഭിക്കാതെ ആഹ്ലാദം അങ്കലാപ്പായി. കോട്ടയം ജില്ലയിലെ രണ്ട് കല്യാണ മണ്ഡപങ്ങളിൽ നടന്ന വിവാഹത്തിനാണ് കേറ്ററിങ് സംഘം ഭക്ഷണം എത്തിക്കാതിരുന്നത്.

മുണ്ടക്കയം ചോറ്റിയിലും കോട്ടയം കഞ്ഞിക്കുഴിയിലുമായി നടന്ന രണ്ടു വിവാഹച്ചടങ്ങുകളിലാണ് ഭക്ഷണം ലഭിക്കാതിരുന്നത്. ഉച്ചവരെ കാത്തിരുന്നിട്ടും ഭക്ഷണം എത്താത്തതിനെത്തുടർന്നു സമീപത്തെ ഹോട്ടലുകളിൽനിന്നു ഭക്ഷണമെത്തിച്ച് ക്ഷണിക്കപ്പെട്ട ആളുകൾക്ക് നൽകേണ്ടി വരുകയായിരുന്നു.സംഭവത്തിൽ കാഞ്ഞിരപ്പള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന കേറ്ററിങ് സ്ഥാപനത്തിനെതിരെയും പണം കൈപ്പറ്റിയ ആൾക്കെതിരെയും മുണ്ടക്കയം, കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനുകളിൽ വധുവിന്റെ വീട്ടുകാർ പരാതി നൽകിയിട്ടുണ്ട്.

കഞ്ഞിക്കുഴി സ്വദേശിയായ യുവതിയുടെ വിവാഹത്തിന് ഭക്ഷണം, സ്റ്റേജ് തുടങ്ങിയ കാര്യങ്ങൾക്കായി ഒരു ലക്ഷം രൂപയുടെ കരാറാണ് നൽകിയത്. ഇതിൽ സ്റ്റേജ് സൗണ്ട് തുടങ്ങിയ കാര്യങ്ങൾ കരാറുകാർ തന്നെ മറ്റൊരാളെ ഏൽപിച്ചിരുന്നു.
വെൽക്കം ഡ്രിങ്ക് ഉൾപ്പെടെ ഭക്ഷണം എത്താതിരുന്നതോടെ ഇവരുമായി ബന്ധപ്പെട്ടപ്പോൾ, ഈരാറ്റുപേട്ടയിൽനിന്നു ഭക്ഷണം കൊണ്ടുവന്ന വാഹനം അപകടത്തിൽപെട്ടുവെന്നും മറ്റൊരു വാഹനത്തിൽ എത്തുമെന്നും അറിയിച്ചു.

പിന്നീട് വിളിച്ചപ്പോൾ ഭക്ഷണം പാകം ചെയ്തില്ലെന്നും എത്തിക്കാൻ കഴിയില്ലെന്നുമാണ് അറിയിച്ചത്. മുണ്ടക്കയം ചോറ്റിയിൽ നടന്ന വിവാഹത്തിൽ പനക്കച്ചിറ സ്വദേശിയായ വധുവിന്റെ വീട്ടുകാർ 1.4 ലക്ഷം രൂപയുടെ കരാറാണു നൽകിയത്. വിവാഹത്തലേന്നത്തെ ഭക്ഷണത്തിന്റെ ഓർഡറും ഇവർക്കായിരുന്നു. തലേ ദിവസത്തെ ഭക്ഷണം വീട്ടിൽ എത്തിച്ചിരുന്നു.എന്നാൽ, ചോറ്റിയിലെ വിവാഹച്ചടങ്ങിൽ കുടിവെള്ളം പോലും ഒരുക്കിയിരുന്നില്ലെന്നും ആരോപണമുണ്ട്. ഇതേത്തുടർന്ന് കേറ്ററിങ് സംഘത്തെ വിളിച്ചെങ്കിലും ഉടനെ എത്തുമെന്ന മറുപടിയാണ് ലഭിച്ചത്.

എന്നാൽ, ഉച്ചയായിട്ടും ഭക്ഷണം എത്താതിരുന്നതിനെത്തുടർന്ന് വീണ്ടും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ കോൾ എടുക്കാതെയായി. ഇവർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.

Related Articles

Back to top button