സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; സ്കൂട്ടർ യാത്രികനായ എൻജിനീയറിങ് വിദ്യാർഥിക്ക് ദാരുണാന്ത്യം

ആലപ്പുഴ: സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ എൻജിനീയറിങ് വിദ്യാർഥി മരിച്ചു. ചെങ്ങന്നൂർ കൊഴുവല്ലൂർ സെന്റ് തോമസ് എൻജിനീയറിങ് കോളേജിലെ ഒന്നാംവർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥി പി. പരമേശ്വർ (18) ആണ് മരിച്ചത്. കായംകുളം-തിരുവല്ല സംസ്ഥാനപാതയിൽ ചെട്ടികുളങ്ങര ക്ഷേത്ര ജങ്ഷന് സമീപം ബുധനാഴ്ച രാവിലെ 8.20-ഓടെയായിരുന്നു ദാരുണമായ അപകടം.
ബഹ്റൈനിൽ ജോലി ചെയ്യുന്ന ചെട്ടികുളങ്ങര കൈത തെക്ക് ശശി ഭവനത്തിൽ പ്രസാദിന്റെയും കണ്ണമംഗലം സൗത്ത് ജി.യു.പി.എസിലെ അധ്യാപിക ശശികലയുടെയും മകനാണ് മരിച്ച പരമേശ്വർ. രാവിലെ കോളേജിലേക്ക് പോകാനായി സ്കൂട്ടറിൽ ചെട്ടികുളങ്ങരയിൽ നിന്ന് സഞ്ചരിക്കവേ കായംകുളം ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പരമേശ്വർ സംഭവസ്ഥലത്തുതന്നെ മരിച്ചു.
ഇടിയുടെ ശക്തമായ ആഘാതത്തിൽ തെറിച്ചുപോയ സ്കൂട്ടർ പിന്നാലെ വന്ന മറ്റൊരു ബൈക്കിൽ ഇടിക്കുകയായിരുന്നു. ബൈക്ക് യാത്രികനായ തിരുവനന്തപുരം മലയിൻകീഴ് സ്വദേശി സന്തോഷിന് അപകടത്തിൽ പരിക്കേറ്റു. ഇയാളെ തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെട്ടികുളങ്ങര നിർമിതി കേന്ദ്രത്തിലെ ജീവനക്കാരനാണ് സന്തോഷ്. പരേതനായ പരമേശ്വറിന്റെ സഹോദരി: ഗൗരി പ്രിയ.





