അപരനാമങ്ങൾ നിരവധി, സിബിഐ ഉദ്യോഗസ്ഥനായി വേഷംമാറി 25 വർഷത്തോളം ആളുകളെ വഞ്ചിച്ച മലയാളി കണ്ണൂരിൽ അറസ്റ്റിൽ

മംഗളൂരു: സിബിഐ ഉദ്യോഗസ്ഥനായി വേഷംമാറി 25 വർഷത്തോളം ആളുകളെ വഞ്ചിച്ച കേസിൽ മലയാളിയെ മംഗളൂരു സിറ്റി പൊലീസിന്റെ സെൻട്രൽ ക്രൈം ബ്രാഞ്ച് (സിസിബി) അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച കണ്ണൂരിൽ നിന്നാണ് സാം പീറ്റർ എന്ന ശ്യാം പീറ്റർ(64) അറസ്റ്റിലായത്.
ഒന്നിലധികം വഞ്ചന കേസുകളിൽ ജാമ്യം ലഭിച്ചതുമുതൽ ഇയാൾ ഒളിവിലായിരുന്നുവെന്ന് മംഗളൂരു പൊലീസ് കമ്മീഷണർ സുധീർ കുമാർ റെഡ്ഡി പറഞ്ഞു. പീറ്ററിനെയും എട്ട് കൂട്ടാളികളെയും 2019 ആഗസ്റ്റ് 16ന് മംഗളൂരു പമ്പുവെല്ലിലെ ലോഡ്ജിൽ നിന്ന് മംഗളൂരു ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
2023 സെപ്റ്റംബറിൽ ജാമ്യത്തിൽ പുറത്തിറങ്ങിയ ഇയാളെ പിന്നീട് കണ്ടെത്താനായില്ല. കാണാതായതിന് ശേഷം കോടതികൾ നിരവധി വാറണ്ടുകൾ പുറപ്പെടുവിച്ചു. കൊല്ലം കാവനാട് സ്വദേശിയായ പീറ്റർ ഡാനി തരകൻ, ആന്റണി, ശ്യാം പീറ്റർ, രാഹുൽ പീറ്റർ, രാജേഷ് റോബിൻസൺ, റിതു റിച്ചാർഡ്, റോയ് ജേക്കബ്, റോബിൻ റിച്ചാർഡ്സൺ, റോബിൻസൺ, ആന്റണി ഫ്രാൻസിസ്, ഷാരോൺ ഫ്രാൻസിസ് തുടങ്ങി നിരവധി അപരനാമങ്ങൾ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
മംഗളൂരു സിറ്റി ഈസ്റ്റ്, ഉള്ളാൾ, കൊണാജെ, ചിക്കബല്ലാപൂർ, ബെംഗളൂരു, ഉഡുപ്പി, കുശാൽനഗർ എന്നിവിടങ്ങളിൽ ഇയാൾക്കെതിരെ 17 ലധികം വഞ്ചനാ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബീഹാർ, തമിഴ്നാട്, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഛത്തീസ്ഗഢ്, ജാർഖണ്ഡ്, മധ്യപ്രദേശ് എന്നിവിടങ്ങളിലും ഇയാൾക്കെതിരെ കേസുകളുണ്ട്.
ഉള്ളാൾ കേസിൽ പീറ്ററിനെതിരെ 17 തവണയും മംഗളൂരു ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ 14 തവണയും വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് കമ്മീഷണർ പറഞ്ഞു. കൂടുതൽ അന്വേഷണത്തിനായി പീറ്ററിനെ മംഗളൂരു ഈസ്റ്റ് പൊലീസിന് കൈമാറി.





