പൊതുജനങ്ങൾക്ക് സെക്രട്ടേറിയറ്റിൽ നിയന്ത്രണം; മുഖ്യമന്ത്രിയുടെ സന്ദർശന സമയം ആഴ്ചയിൽ 3 ദിവസമാക്കി വെട്ടിച്ചുരുക്കി

തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ പൊതുജനങ്ങൾക്ക് മുഖ്യമന്ത്രിയെ കാണാനുള്ള സമയത്തിൽ നിയന്ത്രണമേർപ്പെടുത്തി. നിലവിൽ എല്ലാ ദിവസങ്ങളിലും സന്ദർശന അനുമതിയുണ്ടായിരുന്ന സ്ഥാനത്ത് ഇനി മുതൽ ആഴ്ചയിൽ മൂന്ന് ദിവസം മാത്രമായിരിക്കും പൊതുജനങ്ങൾക്ക് മുഖ്യമന്ത്രിയെ നേരിട്ട് കാണാൻ സാധിക്കുക. തിങ്കൾ, ബുധൻ, വെള്ളി എന്നീ ദിവസങ്ങളിലാണ് സന്ദർശനത്തിനായി സമയം അനുവദിച്ചിരിക്കുന്നത്.
ഈ ദിവസങ്ങളിൽ വൈകിട്ട് 3.30 മുതൽ 5.30 വരെയായിരിക്കും പൊതുജനങ്ങൾക്ക് പ്രവേശനം. സന്ദർശനവേളയിൽ പ്രായമായവർ, ഭിന്നശേഷിക്കാർ, ശാരീരിക അവശത അനുഭവിക്കുന്നവർ എന്നിവർക്കായിരിക്കും മുഖ്യമന്ത്രി ആദ്യം മുൻഗണന നൽകുക. ഇവർക്ക് ശേഷമായിരിക്കും മറ്റുള്ളവരെ കാണുക. വരുന്ന ബുധനാഴ്ച മുതൽ ഈ പുതിയ നിയന്ത്രണം നിലവിൽ വരുമെന്ന് അധികൃതർ അറിയിച്ചു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക തിരക്കുകൾ കണക്കിലെടുത്താണ് സന്ദർശന സമയം വെട്ടിച്ചുരുക്കിയതെന്നാണ് ലഭിക്കുന്ന വിശദീകരണം.
അതേസമയം, മുഖ്യമന്ത്രി സെക്രട്ടേറിയറ്റിൽ ഇല്ലാത്ത ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് പരാതി പരിഹാര സെല്ലിൽ നേരിട്ട് പരാതികൾ സമർപ്പിക്കാവുന്നതാണ്. ഇതിനായി പ്രത്യേകം ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഇത്തരം ദിവസങ്ങളിൽ വൈകിട്ട് 3.00 മണി മുതൽ 5.00 മണി വരെ ഉദ്യോഗസ്ഥർ പൊതുജനങ്ങളിൽ നിന്ന് നേരിട്ട് പരാതികൾ സ്വീകരിക്കും.





