
കോഴിക്കോട് : വടകര പാലയാട്ടുനടയിലും വിദ്യാർഥി പുഴയിൽ ഒഴുക്കിൽപ്പെട്ടു. വടകര മണിയൂർ ചൊവ്വാ പുഴയിലാണ് ഒഴുക്കിൽപ്പെട്ടത്. പുഴയിൽ കുളിക്കാനെത്തിയ നാല് പേർ ഒഴുക്കിൽപ്പെട്ടിരുന്നു. ഇതിൽ മൂന്നു പേരെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി.
ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മലപ്പുറം സ്വദേശിയായ വിദ്യാർഥിക്കായുള്ള തിരച്ചിൽ തുടരുകയാണ്. രക്ഷപ്പെടുത്തിയ വിദ്യാർഥികളിൽ ഒരാളായ നബീൽ (19) ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്.
കണ്ടെത്താനുള്ള കുട്ടിയുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ലെന്ന് ഫയർഫോഴ്സ് അധികൃതർ അറിയിച്ചു. പ്രദേശത്ത് ശക്തമായ ഒഴുക്കുള്ളത് തിരച്ചിലിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. അതേസമയം, കോഴിക്കോട് കൊടുവള്ളി മാനിപുരത്ത് 15കാരൻ പുഴയിൽ ഒഴുക്കിൽപ്പെട്ടു. കരീറ്റിപറമ്പ് ഹംസയുടെ മകൻ മുഹമ്മദ് ഷഹിൻ (15) ആണ് ഒഴുക്കിൽപ്പെട്ടത്. സുഹൃത്തുക്കൾക്കൊപ്പം മീൻപിടിക്കാൻ എത്തിയപ്പോഴായിരുന്നു അപകടം.
കൂട്ടത്തിലുണ്ടായിരുന്ന കുട്ടികൾ വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാരും മാവൂർ ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. പുഴയിലെ ശക്തമായ ഒഴുക്ക് തിരച്ചിലിന് തടസ്സം സൃഷ്ടിക്കുന്നുണ്ടെങ്കിലും തിരച്ചിൽ പ്രദേശത്ത് പുരോഗമിക്കുകയാണ്.





