പ്രായപൂർത്തിയാകാത്ത സഹോദരിമാരെ കാറിൽ കടത്തി കൊണ്ടുപോയി ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ച കേസ്; കാഞ്ഞങ്ങാട് രണ്ടു പേർ അറസ്റ്റിൽ

കാഞ്ഞങ്ങാട്: ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ കാറിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം സ്വദേശികളായ റിസ്വാൻ (23), മുഹമ്മദ് സഅദ് (19) എന്നിവരെയാണ് ഹൊസ്ദുർഗ് ഇൻസ്പെക്ടർ കെ ദിനേശൻ അറസ്റ്റ് ചെയ്തത്. പോക്സോ നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ആഗസ്ത് 15ന് രാവിലെ 16, 14 വയസ് പ്രായമുള്ള സഹോദരിമാർ കൂട്ടുകാരിയുടെ വീട്ടിൽ പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽനിന്നിറങ്ങിയത്.
ഇതിനിടെയാണ് റിസ്വാനും മുഹമ്മദും പെൺകുട്ടികളെ കാറിൽ കയറ്റി തലപ്പാടിയിലേക്ക് കൊണ്ടുപോയതെന്ന് പൊലീസ് പറയുന്നു. തലപ്പാടിയിലെ ഒരു ലോഡ്ജിൽ വെച്ച് പെൺകുട്ടികളെ പ്രേരിപ്പിച്ചെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. കുട്ടികളെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ ഹൊസ്ദുർഗ് പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ തലപ്പാടിയിൽ വെച്ച് രണ്ടു പ്രതികളെയും കണ്ടെത്തി. തുടർന്ന് പൊലീസ് പെൺകുട്ടികളുടെ മൊഴി രേഖപ്പെടുത്തി. മൊഴിയുടെ അടിസ്ഥാനത്തിലാണ് പീഡന വിവരം പുറത്തു വന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു. കുട്ടികളെ മെഡിക്കൽ പരിശോധനയ്ക്കും കൗൺസിലിംഗിനും വിധേയരാക്കിയതായി പൊലീസ് വ്യക്തമാക്കി.





