Thiruvananthapuram

രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ സ്ഥലം മാറ്റി, ദീപ ലേഖയുടേത് സർക്കാർ സ്‌പോൺസർ കൊലപാതകം’ – മുഹമ്മദ് റിയാസ്

Please complete the required fields.




തിരുവനന്തപുരം: കണ്ണൂരിൽ ഹെൽത്ത് ഇൻസ്‌പെക്ടർ മരിച്ച സംഭവത്തിൽ മുഖ്യമന്ത്രി വി ഡി സതീശനെതിരെ പി എ മുഹമ്മദ് റിയാസ് രംഗത്ത്. ഹെൽത്ത് ഇൻസ്‌പെക്ടറുടെ മരണം ഒഴിവാക്കാവുന്നതായിരുന്നുവെന്നാണ് റിയാസിന്റെ നിലപാട്. രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ സ്ഥലം മാറ്റിയെന്നും ഇത് ഒറ്റപ്പെട്ട വിഷയമല്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഗൗരവമേറിയ വിഷയമാണ്. മുഖ്യമന്ത്രി ഏതാനും ദിവസങ്ങൾക്ക് മുൻപാണ് എല്ലാവരും തയ്യാറായിക്കോ ട്രാൻസ്ഫർ ഉണ്ടാകും എന്ന് പറഞ്ഞത്. മുഖ്യമന്ത്രിയുടെ വാക്കുകളാണ് ദീപ ലേഖയെ ദൂരത്തേക്ക് സ്ഥലംമാറ്റാൻ കാരണം. സർക്കാർ സ്‌പോൺസർ കൊലപാതകം ആണ് ഇത്. മാനദണ്ഡമില്ലാത്ത സ്ഥലം മാറ്റങ്ങളുടെ രക്തസാക്ഷിയാണ് ദീപ ലേഖ’ എന്നാണ് റിയാസ് പറഞ്ഞത്.

മുഖ്യമന്ത്രിയെ വിമർശിക്കുന്നവരെ കൈകാര്യം ചെയ്യുന്ന സ്ഥിതിയാണെന്നും റിയാസ് ആരോപിച്ചു. വിമർശിക്കുന്നവർ വേണ്ട എന്ന നിലപാടാണ് മുഖ്യമന്ത്രിക്കുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലപാട് തിരുത്താൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും റിയാസ് ആവശ്യപ്പെട്ടു. മാധ്യമ സ്വാതന്ത്ര്യവും ഇല്ലാതാക്കുന്നു എന്നാണ് റിയാസിന്റെ ആരോപണം.
ഭീരുത്വം കാരണമാണ് പോസ്റ്റുകൾ ഇല്ലാതാക്കുന്നതെന്നും മുഖ്യമന്ത്രി വിമർശനങ്ങളെ അസഹിഷ്ണുതയോടെ കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘മോദിയുടെ അതേ രീതി വി ഡി സതീശനും സ്വീകരിക്കുന്നു. തൂഫാൻ വിഷയത്തിനും സർക്കാരിന് രണ്ട് നിലപാടാണോ. മാധ്യമങ്ങളെ ആക്രമിക്കുകയാണ് സർക്കാർ ചെയ്യുന്നത്. മഞ്ഞ ഇല വീണാൽ പച്ചയില ചിരിക്കേണ്ടതില്ല. നാളെ പച്ച ഇലയും വീഴും’ എന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.

ചൊക്ലി പഞ്ചായത്തിലെ സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിനിടെയായിരുന്നു എച്ച് ഐ ദീപ ലേഖ (51) കുഴഞ്ഞു വീണ് മരിച്ചത്. കോഴിക്കോട് ഓർക്കാട്ടേരി സ്വദേശിയാണ് ദീപ. കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദീപയെ പിണറായിയിലേക്ക് സ്ഥലം മാറ്റിക്കൊണ്ടുള്ള ട്രാൻസ്ഫർ ഓർഡർ വന്നതിന് പിന്നാലെയായിരുന്നു സംഭവം. സ്ഥലം മാറ്റത്തിൽ മനോവിഷമം ഉണ്ടായിരുന്നുവെന്ന് ദീപ ലേഖ സഹപ്രവർത്തകരോട് പറഞ്ഞിരുന്നു എന്ന വിവരമാണ് റിപ്പോർട്ട് ചെയ്യുന്നത്.

Related Articles

Back to top button