
കോട്ടയം: കോട്ടയത്ത് കുഞ്ഞുങ്ങളെ വിൽക്കുന്ന സംഘം പ്രവർത്തിക്കുന്നുണ്ടെന്ന ഞെട്ടിക്കുന്ന പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഗർഭിണിയായ അസം സ്വദേശിനിയായ 22 കാരിയാണ് പരാതിയുമായി രംഗത്തെത്തിയത്.യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടയം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായി സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.
തന്നെ കോട്ടയം തീക്കോയിലെ ഒരു ആളൊഴിഞ്ഞ വീട്ടിൽ താമസിപ്പിച്ചെന്നും പ്രസവിച്ച ശേഷം കുഞ്ഞിനെ അവർക്ക് നൽകണമെന്നും പകരം പണം നൽകാമെന്നും സംഘം ആവശ്യപ്പെട്ടെന്നാണ് യുവതിയുടെ ആരോപണം. ഈ ആവശ്യം നിരാകരിച്ചപ്പോൾ സംഘം തന്നെ മർദ്ദിച്ചതായും യുവതി പരാതിയിൽ പറയുന്നു.
പിന്നീട് ആളുകൾ വീട്ടിൽ നിന്ന് ഇറക്കി വിടുകയായിരുന്നു. തുടർന്ന് യുവതി ‘സ്വന്തനം’ കേന്ദ്രത്തിലെത്തിയാണ് വിവരം അധികൃതരെ അറിയിച്ചത്. സ്വന്തനം പ്രവർത്തകരാണ് പൊലീസിൽ പരാതി നൽകാൻ യുവതിയെ സഹായിച്ചത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.





