
കൊച്ചി: കത്രിക്കടവിലെ അൽ റീം ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ മൂന്ന് പേർക്ക് ഷിഗെല്ല ബാക്ടീരിയ ബാധ സ്ഥിരീകരിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. ഷൈജിർഷയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
പൂണിത്തുറ സ്വദേശി ടോണി പീറ്ററുടെ പരാതിയിൽ ഹോട്ടലിനെതിരെ നോർത്ത് പോലീസ് കേസെടുത്തു. ഈ ഹോട്ടൽ നേരത്തെ ഭക്ഷ്യസുരക്ഷാ വകുപ്പ് അടപ്പിച്ചിരുന്നു. ഈ മാസം 10, 11 തീയതികളിൽ ഇവിടെ നിന്ന് ഭക്ഷണം കഴിച്ച 32 പേരെയാണ് ആദ്യ രണ്ട് ദിവസങ്ങളിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ ദിവസം എട്ട് പേർ കൂടി ചികിത്സ തേടി. ആദ്യം ആശുപത്രിയിലായ 15 പേരുടെ സാമ്പിളുകൾ പരിശോധിച്ചപ്പോഴാണ് പൊന്നുരുന്നി, നെട്ടൂർ, മലയിടംതുരുത്ത് സ്വദേശികളായ മൂന്ന് പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചത്. കടുത്ത വയറിളക്കത്തിനും പനിക്കും കാരണമാകുന്ന ബാക്ടീരിയയാണിത്.സംഭവത്തെ തുടർന്ന് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഹോട്ടലിന് മുന്നിൽ വലിയ പ്രതിഷേധം നടന്നിരുന്നു. ഭക്ഷ്യസുരക്ഷാ വകുപ്പ് സ്ഥലത്തെത്തി സാമ്പിളുകൾ ശേഖരിച്ച ശേഷമാണ് ഹോട്ടൽ പൂട്ടാൻ നോട്ടീസ് നൽകിയത്. ഇന്നലെ പോലീസും ഹോട്ടലിലെത്തി പരിശോധന നടത്തി.
എന്നാൽ തങ്ങൾ വൃത്തിഹീനമായല്ല ഹോട്ടൽ നടത്തുന്നതെന്നും കോർപ്പറേഷൻ വിതരണം ചെയ്ത വെള്ളത്തിൽ നിന്നാകാം രോഗം പടർന്നതെന്നുമാണ് ഹോട്ടൽ അധികൃതരുടെ വിശദീകരണം.





