ഒരു നിമിഷത്തെ അശ്രദ്ധ; വഴിയാത്രക്കാരന്റെ ബാഗിൽ തട്ടി വീണ സ്കൂട്ടറിലേക്ക് ആംബുലൻസ് കയറി യുവതി മരിച്ചു, അമ്മയ്ക്ക് പരിക്ക്

തൃശൂര്‍: വഴിയാത്രക്കാരന്റെ ബാഗില്‍ തട്ടി റോഡിലേക്ക് മറിഞ്ഞുവീണ സ്കൂട്ടര്‍ യാത്രിക ആംബുലന്‍സ് കയറി മരിച്ചു. പുന്നംപറമ്പ് സ്വദേശി ജനീറ്റ രാജ് (22) ആണ് മരിച്ചത്.
ഞാറാഴ്ച ഉച്ചതിരിഞ്ഞ് 3.30 ഓടെയാണ് സംഭവം. വേലൂരില്‍ നിന്ന് തൃശൂര്‍ക്ക് വരുന്നതിനിടെയാണ് അപകടം. അമ്മ ശാന്തിയെ (44) പരിക്കുകളോടെ തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.അതേസമയം, മൂന്ന് വയസ്സുകാരി ദേഹത്ത് ടെമ്പോ ട്രാവലർ കയറിയിറങ്ങി മരിച്ചു. അമ്പൂരി കുമ്പിച്ചൽ കടവ് പാലത്തിൽ ആണ് സംഭവം. പേരയം സ്വദേശികളായ അനുപ്രസാദ്, നിസ്സ ദമ്പതികളുടെ മകൾ ഋതു വേദയാണ് മരിച്ചത്.
അനുപ്രസാദിൻ്റെ ടെമ്പോ ട്രാവലറാണ് കുട്ടിയുടെ ദേഹത്ത് കയറിയിറങ്ങിയത്. വാഹനത്തിന് മുന്നിൽ ഡാൻസ് ചെയ്യുന്നതിനിടെ ഹാൻഡ് ബ്രേക്ക് നഷ്ടമായതാണ് അപകട കാരണം.അമ്പൂരി കുറിച്ചിക്കാട് പാലത്തിന് സമീപം നിർത്തിയിട്ടിരുന്ന ടെമ്പോ ട്രാവലർ മുന്നോട്ട് നീങ്ങി കുട്ടിയുടെ ദേഹത്തുകൂടി കയറിയിറങ്ങുകയായിരുന്നു.
മൂന്ന് കുടുംബങ്ങൾ ഒന്നിച്ച് വിനോദസഞ്ചാരത്തിന് എത്തിയതായിരുന്നു. പാലത്തിന് സമീപം വാഹനം നിർത്തിയ ശേഷം പുറത്തിറങ്ങി നിൽക്കുന്നതിനിടെ, വാഹനത്തിന്റെ ഹാൻഡ് ബ്രേക്ക് അബദ്ധത്തിൽ റിലീസായി മുന്നോട്ട് ഉരുളുകയായിരുന്നു.
നിയന്ത്രണംവിട്ട വാഹനം സമീപത്തുണ്ടായിരുന്ന കുഞ്ഞിന്റെ ദേഹത്തേക്ക് കയറുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ഉടൻ തന്നെ കാട്ടാക്കട നെയ്യാർ മെഡിസിറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ നെയ്യാർ ഡാം പൊലീസ് കേസ് എടുത്തു.





