പത്തനംതിട്ട വ്യാജ പീഡന പരാതി: പോക്സോ കേസിൽ മലക്കംമറിഞ്ഞ് പൊലീസ്, പരാതിയിലും കസ്റ്റഡി മർദ്ദനത്തിലും അന്വേഷണം ശക്തമാക്കുന്നു

പത്തനംതിട്ട: പത്തനംതിട്ടയിൽ പതിമൂന്നുകാരി നൽകിയ വ്യാജ പീഡന പരാതിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദമായ അന്വേഷണത്തിന് പൊലീസ് ഒരുങ്ങുന്നു. പത്തുപേർക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിക്കാൻ പ്രണയനൈരാശ്യം മാത്രമാണോ കാരണമായതെന്ന് കണ്ടെത്താനാണ് പൊലീസ് ശ്രമിക്കുന്നത്.
പരാതി വ്യാജമാണെന്ന് തെളിഞ്ഞതോടെ കേസ് അവസാനിപ്പിക്കാൻ കൂടൽ പൊലീസ് ശ്രമിച്ചിരുന്നെങ്കിലും, ജില്ലാ പൊലീസ് മേധാവിയുടെ കർശന നിർദ്ദേശത്തെത്തുടർന്ന് അന്വേഷണം കൂടുതൽ ശക്തമാക്കാൻ തീരുമാനിക്കുകയായിരുന്നു. പോക്സോ കേസ് ആയതിനാൽ കുട്ടിയെ വീണ്ടും കൗൺസിലിംഗിന് വിധേയമാക്കാനും, വിശദമായ അന്വേഷണത്തിന് ശേഷം മാത്രം തുടർനടപടികൾ സ്വീകരിക്കാനുമാണ് തീരുമാനം.
അതേസമയം, ഈ കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് ക്രൂരമായി മർദ്ദിച്ചെന്ന പരാതിയിലും അന്വേഷണം ആരംഭിച്ചു. മർദ്ദനത്തിനിരയായ യുവാവ് നേരിട്ട് ആഭ്യന്തരമന്ത്രിക്ക് പരാതി നൽകിയതോടെയാണ് ജില്ലാ പൊലീസ് മേധാവി അന്വേഷണത്തിന് ഉത്തരവിട്ടത്.
പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളും മർദ്ദനവും പരിശോധിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്നാണ് സൂചന.




