
താമരശ്ശേരി : കർണാടകയിലെ മൈസൂരുവിൽനിന്ന് പച്ചക്കറിക്കൊപ്പം വാനിൽ ഒളിച്ചുകടത്തിയ 10.78 ലക്ഷത്തോളം രൂപ മുഖവിലയുള്ള നിരോധിത പുകയില ഉത്പന്നങ്ങൾ വാഹനപരിശോധനയ്ക്കിടെ താമരശ്ശേരി പോലീസ് പിടികൂടി. 45,000 പാക്കറ്റ് ഹാൻസ്, 12,500 പാക്കറ്റ് കൂൾ, 60,000 പാക്കറ്റ് വി1 ടുബാക്കോ, 60,000 പാക്കറ്റ് വിമൽ, 25,000 പാക്കറ്റ് ഷിക്കാർ, 28,000 പാക്കറ്റ് എസ്.എസ്. വൺ എന്നിവയാണ് അടിവാരത്ത് നടത്തിയ പരിശോധനയിൽ കണ്ടെടുത്തത്. പച്ചക്കറിസാധനങ്ങൾക്കടിയിൽ ചാക്കിൽക്കെട്ടിയ നിലയിലായിരുന്നു ഈ നിരോധിത പുകയില ഉത്പന്നങ്ങൾ.
പാക്കറ്റുകളിൽ രേഖപ്പെടുത്തിയ വില (എം.ആർ.പി.) മാത്രം 10,78,500 രൂപ വരുന്നുണ്ടെന്നിരിക്കെ, അമിതവിലയ്ക്ക് വിറ്റുവരുന്ന ഇവയുടെ യഥാർഥ വിപണിവില അതിലുമെത്രയോ ഇരട്ടിവരും. നിരോധിത പുകയില ഉത്പന്നങ്ങൾക്കൊപ്പം അവ കടത്തിക്കൊണ്ടുവന്ന പച്ചക്കറിവാനും അതിലുണ്ടായിരുന്ന ഡ്രൈവറുടെ സഹായിയെയും പോലീസ് കസ്റ്റഡിയിലെടുത്തു. കുടക് വീരാജ്പേട്ട പുനത്തിൽ ഹൗസിൽ രമേഷാണ് (49) നിരോധിത പുകയില ഉത്പന്നങ്ങൾ കടത്തിയ സംഭവത്തിൽ അറസ്റ്റിലായത്. അതേസമയം, ഇയാൾക്കൊപ്പം ഡ്രൈവറായി വാഹനത്തിലുണ്ടായിരുന്ന വീരാജ്പേട്ട് സ്വദേശി അനിൽകുമാർ പോലീസിനെക്കണ്ട് പ്രദേശത്തുനിന്ന് ഓടിരക്ഷപ്പെട്ടു.
മൈസൂരുവിൽനിന്നും പച്ചക്കറിവാനിൽ ഒളിപ്പിച്ചനിലയിൽ മഞ്ചേരി ഭാഗത്തേക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ കടത്തുന്നുവെന്ന് താമരശ്ശേരി പോലീസ് ഇൻസ്പെക്ടർ വി.എസ്. കിരണിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അടിവാരത്ത് അടിവാരം ഔട്ട് പോസ്റ്റ് പോലീസ് സംഘത്തിന്റെ നേതൃത്വത്തിൽ വാഹനപരിശോധന നടന്നത്. മലപ്പുറം ഭാഗങ്ങളിൽ ചില്ലറവിൽപ്പനക്കാർക്ക് വിതരണംചെയ്യാനായി മൊത്തമായി കടത്തിക്കൊണ്ടുവരുകയായിരുന്നു നിരോധിത പുകയില ഉത്പന്നങ്ങൾ.





