
കൊല്ലം: കൊട്ടാരക്കരയിൽ പെൺകുട്ടികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ പുനലൂർ സ്വദേശി ശിവപ്രസാദിനെ ധീരമായി നേരിട്ട് കോളേജ് വിദ്യാർത്ഥിനി. കോളേജ് പരിസരത്തു വെച്ച് മോശമായി പെരുമാറിയ ഇയാളെ പെൺകുട്ടി ചോദ്യം ചെയ്യുകയും ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പിന്തുടർന്ന് പിടികൂടുകയുമായിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ പെൺകുട്ടി, പ്രതിയുടെ വാദങ്ങളെയും ഭീഷണികളെയും വകവെക്കാതെ ശക്തമായി പ്രതികരിച്ചു. താൻ മൂത്രമൊഴിക്കാൻ വന്നതാണെന്നും വീഡിയോ പുറത്തുവിട്ടാൽ ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞ് പ്രതി ഒഴിയാൻ ശ്രമിച്ചെങ്കിലും പെൺകുട്ടി വിട്ടുകൊടുത്തില്ല.
ഈ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് കൊട്ടാരക്കര പോലീസ് സ്വമേധയാ കേസെടുത്തത്. സ്ത്രീകളെ പിന്തുടർന്ന് ശല്യം ചെയ്തതിനും മോശമായി പെരുമാറിയതിനുമുള്ള വകുപ്പുകൾ ചുമത്തിയാണ് ശിവപ്രസാദിനെതിരെ പോലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്.
പെൺകുട്ടിയുടെ ഈ ധീരമായ ഇടപെടലിന് വലിയ രീതിയിലുള്ള പിന്തുണയാണ് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്.





