Pathanamthitta

നിപ വന്നിട്ടും മരുന്നില്ല, ഡയറക്ടറെ മാറ്റിയത് ഗുരുതര വീഴ്ച’; യുഡിഎഫ് സർക്കാരിനെതിരെ മുൻ ആരോഗ്യമന്ത്രി വീണാ ജോർജ്

Please complete the required fields.




പത്തനംതിട്ട: സംസ്ഥാനത്ത് നിപ വൈറസ് സ്ഥിരീകരിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും മരുന്ന് ലഭ്യമാക്കാൻ കഴിയാത്തത് യുഡിഎഫ് സർക്കാരിന്റെ കുറ്റകരമായ അനാസ്ഥയാണെന്ന് മുൻ ആരോഗ്യമന്ത്രി വീണാ ജോർജ്. പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാർ പരാജയപ്പെട്ടുവെന്നും വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്നും അവർ ആവശ്യപ്പെട്ടു.

‘മുൻപ് നിപ സ്ഥിരീകരിച്ചപ്പോൾ മന്ത്രി എന്ന നിലയിൽ ഉടൻ തന്നെ ഞാൻ കോഴിക്കോട്ടേക്ക് എത്തിയിട്ടുണ്ട്. രോഗിയുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾക്കാണ് മുൻഗണന നൽകേണ്ടത്. ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് എത്തിക്കാൻ കഴിയാത്തത് ഗുരുതരമായ വീഴ്ചയാണ്. മരുന്ന് സ്റ്റോക്കില്ലെങ്കിൽ എന്തുകൊണ്ട് മുൻകൂട്ടി നടപടി സ്വീകരിച്ചില്ല?’ – വീണാ ജോർജ് ചോദിച്ചു.

സംസ്ഥാനത്ത് പകർച്ചവ്യാധി പിടിമുറുക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീനയെ മാറ്റിയ നടപടിയെയും വീണാ ജോർജ് ശക്തമായി വിമർശിച്ചു മകളുടെ വിവാഹത്തിന് പോലും അധികം അവധി എടുത്തിട്ടില്ലാത്ത, ജോലിയോട് ആത്മാർത്ഥതയുള്ള ഉദ്യോഗസ്ഥയായിരുന്നു ഡോ. റീന. അവരെ തരംതാഴ്ത്താൻ തക്കവണ്ണം എന്ത് കുറ്റമാണ് ചെയ്തതെന്ന് വ്യക്തമാക്കണം. ഇത്തരം നടപടികൾ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കും.

കഴിഞ്ഞ അഞ്ച് വർഷക്കാലം താൻ വലിയ രീതിയിലുള്ള വേട്ടയാടലിന് ഇരയായെന്നും എന്നാൽ ശരി എന്തായിരുന്നു എന്നത് കാലം തെളിയിക്കുമെന്നും മുൻ മന്ത്രി കൂട്ടിച്ചേർത്തു. ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്റെ കടുത്ത അതൃപ്തിയെ തുടർന്നാണ് കഴിഞ്ഞ ദിവസം ഹെൽത്ത് ഡയറക്ടർ ഡോ. കെ.ജെ. റീനയെ സർക്കാർ സ്ഥാനത്തുനിന്ന് മാറ്റിയത്. പകർച്ചവ്യാധി പടരുന്ന സമയത്ത് ഡോ. റീന 15 ദിവസം അവധി എടുത്തതാണ് മന്ത്രിയെ ചൊടിപ്പിച്ചത്.

ഡോ. റീനയെ എറണാകുളം റീജിയണൽ പബ്ലിക് ഹെൽത്ത് ലാബിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. പകരം അഡീഷണൽ ഡയറക്ടർ ഡോ. വി. മീനാക്ഷിക്കാണ് ഹെൽത്ത് ഡയറക്ടറുടെ താൽക്കാലിക ചുമതല നൽകിയിരിക്കുന്നത്. കോഴിക്കോട് നിപ സ്ഥിരീകരിക്കുകയും സംസ്ഥാനത്ത് ഷിഗെല്ല ബാധയെ തുടർന്ന് മരണം റിപ്പോർട്ട് ചെയ്യുകയും ചെയ്ത അതീവ ഗൗരവമുള്ള സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് തലപ്പത്തെ ഈ അഴിച്ചുപണി.

Related Articles

Back to top button