
കുറ്റ്യാടി : കെഎസ്ആർടിസി ബസ് കണ്ടക്ടറെ മർദിച്ച സംഭവത്തിൽ സ്വകാര്യബസ് കണ്ടക്ടറുടെപേരിൽ പോലീസ് കേസെടുത്തു. കെഎസ്ആർടിസി കണ്ടക്ടർ നരിക്കാട്ടേരി കൂമുള്ളകണ്ടി സനൂപിനെ (42) മർദിച്ച സംഭവത്തിൽ തൊട്ടിൽപ്പാലം-വടകര റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ കണ്ടക്ടർ തിനൂർ മീത്തലെ ചാത്തങ്കോട്ട് അമൽദേവിന്റെ (26) പേരിൽ കേസെടുത്തു.
വ്യാഴാഴ്ച വൈകുന്നേരം തൊട്ടിൽപ്പാലം കെഎസ്ആർടിസി ഡിപ്പോ ഓഫീസിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാനായി കക്കട്ടിൽനിന്ന് സ്വകാര്യബസിൽ കയറിയ സനൂപ് ക്ഷീണംകാരണം കുറ്റ്യാടി പുതിയ ബസ് സ്റ്റാൻഡിൽ ഇറങ്ങുകയായിരുന്നു. അതിനിടെ ടിക്കറ്റ് എടുത്തതുമായി ബന്ധപ്പെട്ട് സനൂപും അമൽദേവും തമ്മിൽ തർക്കമുണ്ടാവുകയും രോഗബാധിതനായ സനൂപിനെ ക്രൂരമായി മർദിക്കുകയുമായിരുന്നു. മുഖത്തും മറ്റുശരീരഭാഗങ്ങളിലും അടിയേറ്റ സനൂപിനെ കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.





