
കോഴിക്കോട് : സ്വകാര്യബസ് പണിമുടക്കിൽ യാത്രക്കാർ കാത്തുനിന്ന് വലഞ്ഞു. ഗ്രാമീണമേഖലകളിലുള്ളവർക്ക് സമാന്തരസർവീസുകൾ മാത്രമാണ് ആശ്രയമായത്. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയവരും മെഡിക്കൽ കോളേജിലേക്കുൾപ്പെടെയുള്ള യാത്രക്കാരും ദുരിതത്തിലായി.
ചൊവ്വാഴ്ചകളിൽ മെഡിക്കൽ കോളേജ് ഒപിയിൽ 1500-ൽ അധികംപേർ ചികിത്സതേടിയെത്താറുണ്ട്. എന്നാൽ, ആയിരത്തിൽത്താഴെ ആളുകളാണെത്തിയത്. റെയിൽവേ സ്റ്റേഷൻ വഴി ബസ് സർവീസ് ഇല്ലാതായതോടെ യാത്രക്കാർ വന്നിറങ്ങുമ്പോൾ തിരക്കുകാരണം ഓട്ടോറിക്ഷകൾക്കും ഏറെനേരം കാത്തുനിൽക്കേണ്ടിവന്നു.ഗ്രാമീണമേഖലകളിൽ അധികവും സമാന്തരസർവീസുകളെയാണ് ആശ്രയിച്ചത്. ബസ്സിനേക്കാൾ ഇരട്ടിത്തുകനൽകി ആളുകൾക്ക് യാത്രചെയ്യേണ്ടിവന്നു.
ജില്ലയിലെ വിവിധ കെഎസ്ആർടിസി ഡിപ്പോകളിൽനിന്ന് 19 ബസ്സുകളാണ് അധികമോടിയത്.





