
കോഴിക്കോട് : കക്കയം മുപ്പതാംമൈലിൽ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി. പനങ്ങാട് സർവീസ് സഹകരണബാങ്കിന് കീഴിലുള്ള ജനസേവനകേന്ദ്രം ജീവനക്കാരനായ കിനാലൂർ പൂളക്കണ്ടി സ്വദേശി കളരിപൊയിൽ വീട്ടിൽ അശ്വിൻ മോഹനെയാണ് (30) ഒഴുക്കിൽപ്പെട്ട് കാണാതായത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെടുകയായിരുന്നു. കൂടെയുള്ളവർ രക്ഷിക്കാൻ ശ്രമംനടത്തിയെങ്കിലും പുഴയിൽ ശക്തമായ ഒഴുക്കായതിനാൽ രക്ഷപ്പെടുത്താനായില്ല.
ജില്ലയിലെ ഫയർഫോഴ്സുകളുടെ വിവിധയൂണിറ്റുകളിൽനിന്നുള്ള സ്കൂബ ടീമും, കൂരാച്ചുണ്ട് പോലീസും നാട്ടുകാരുടെ സഹായത്തോടെ വിവിധഗ്രൂപ്പുകളായിത്തിരിഞ്ഞ് തിരച്ചിൽനടത്തിയിരുന്നെങ്കിലും ബുധനാഴ്ച വൈകുന്നേരം ഏഴുമണിയോടെ പ്രതികൂലകാലാവസ്ഥയെത്തുടർന്ന് തിരച്ചിൽ അവസാനിപ്പിച്ചു. വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെ തിരച്ചിൽ പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. പവർഹൗസിൽ വൈദ്യുതി ഉത്പാദനത്തിനുശേഷം പുറന്തള്ളുന്ന വെള്ളത്തിന്റെ ഒഴുക്കുകാരണം തിരച്ചിലിന് പ്രയാസംനേരിട്ടപ്പോൾ ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമുതൽ വൈകുന്നേരം ഏഴുവരെ പവർഹൗസിലെ എല്ലാമെഷീനുകളും കുറഞ്ഞ ലോഡിലാണ് പ്രവർത്തിച്ചത്.





